എറണാകുളം:ചൂർണിക്കരയിലെ വ്യാജരേഖയെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ലാൻഡ് റവന്യൂ കമ്മിഷണറുടെ പേരില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കിയത് സംബന്ധിച്ചാണ് അന്വേഷണം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി റവന്യു സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും റവന്യു മന്ത്രി. ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കും. ഫയലുകൾ എത്തിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും റവന്യു മന്ത്രി.
നിലം നികത്താൻ വ്യാജ ഉത്തരവ്; വിജിലൻസ് അന്വേഷണവുമായി സർക്കാർ
സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്തുമെന്നും റവന്യു മന്ത്രി
സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിലം നികത്താൻ അനുമതി നൽകിയതിന്‍റെ മുഴുവൻ ഫയലുകളും റവന്യൂ കമ്മീഷണറേറ്റിൽ ഹാജരാകണമെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകി.
എറണാകുളം ചൂർണ്ണിക്കരയിലുള്ള 25 സെൻറ് സ്ഥലമാണ് നിലത്തിൽ നിന്ന് തരം മാറ്റി പുരയിടം ആക്കി മാറ്റാൻ ഭൂവുടമയുടെ നേതൃത്വത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ യുവി ജോസിന്‍റെ പേരിൽ വ്യാജ ഉത്തരവ് ചമച്ചത് . തൃശൂർ മതിലകത്ത് മുളംപറമ്പിൽ വീട്ടിൽ ഹംസയുടെയും ബന്ധുക്കളുടെയുമാണ് ഭൂമി. ഭൂമി തരം മാറ്റാനായി നേരത്തെ ഹംസ അപേക്ഷ നൽകിയെങ്കിലും ഭേദഗതി ചെയ്ത നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം അനുമതി കിട്ടിയില്ല. ഇതിനുപിന്നാലെയാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ പേരിൽ രേഖ ചമച്ചത്. സംഭവത്തിന് പിന്നിൽ ഉദ്യോഗസ്ഥർ അടക്കമുള്ള ഉള്ള വലിയ സംഘം ഉണ്ടെന്നാണ് ആണ് സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മുഴുവൻ ഫയലുകളും റവന്യൂ കമ്മീഷണറേറ്റിൽ വിളിച്ചുവരുത്തി പരിശോധിക്കാനുള്ള തീരുമാനം. ലാൻഡ് റവന്യൂ കമ്മീഷണർ യു.വി ജോസിന്‍റെ മേൽനോട്ടത്തിലാകും പരിശോധന. ഇതിനായി കമ്മീഷണറേറ്റിൽ പ്രത്യേക സെല്ലും ആരംഭിച്ചു.