കണ്ണൂർ: വിനോദ സഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിലേക്കുള്ള റോഡ് പരിഷ്ക്കരണ പ്രവൃത്തികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാത്തതിനാൽ ഫണ്ട് ലാപ്സായി. കഴിഞ്ഞ വർഷമാണ് മരുതോങ്കര മുതൽ ജാനകിക്കാട് വരെ റോഡ് നവീകരണത്തിന് 28 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ മൂന്ന് വകുപ്പുകളുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസം കാരണം ഫണ്ട് ലാപ്സാകുകയായിരുന്നു.വനം വകുപ്പ് 22.9 ലക്ഷം രൂപയും എം.എൽ.എയുടെ ആവശ്യപ്രകാരം വെള്ളപ്പൊക്ക ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്. ഇറിഗേഷൻ വകുപ്പിന്‍റെ സ്ഥലത്ത് കൂടി റോഡ് കടന്നു പോകുന്നതിനാൽ ഇറിഗേഷൻ വകുപ്പിന്‍റെ അനുമതി ലഭിക്കാൻ കാത്തിരുന്നു.
അനുമതി നല്‍കാതെ വകുപ്പുകൾ: റോഡില്ലാതെ ജാനകിക്കാട്
കഴിഞ്ഞ വർഷമാണ് മരുതോങ്കര മുതൽ ജാനകിക്കാട് വരെ റോഡ് നവീകരണത്തിന് 28 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ മൂന്ന് വകുപ്പുകളുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസം കാരണം ഫണ്ട് ലാപ്സാകുകയായിരുന്നു
ഫെബ്രുവരിയോടെ അനുമതി കിട്ടിയെങ്കിലും മാർച്ച് അവസാനിക്കും മുമ്പ് മറ്റ് നടപടികൾ പൂർത്തിയാക്കി ടെന്‍റർ നൽകാൻ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞതുമില്ല. വനം വകുപ്പിന്‍റെ ഫണ്ട്, ഇറിഗേഷന്‍റെ അനുമതി, പൊതുമരാമത്ത് വകുപ്പിന്‍റെ ടെന്‍റർ ഇവയെല്ലാം ഒത്തു വരുമ്പോഴേക്കും കാലാവധി അവസാനിക്കുകയായിരുന്നു. 2010 ൽ ടാർ ചെയ്ത റോഡ് ഇപ്പോൾ പൊട്ടി പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി മാറിക്കഴിഞ്ഞു. ദിനം പ്രതി ഇതുവഴി കടന്നു പോകുന്ന നൂറ് കണക്കിന് വിനോദ സഞ്ചാരികൾക്കും, നാട്ടുകാർക്കും റോഡിന്‍റെ ഈ അവസ്ഥ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണ്. ഉടൻ പണം അനുവദിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.