ജോധ്‌പുര്‍ (രാജസ്ഥാന്‍):കഴിഞ്ഞദിവസം കന്യാകുമാരിയില്‍ നിന്ന് ജോധ്‌പുരിലെ മച്ചിയ ബയോളജിക്കൽ പാർക്കിലേക്ക് വിമാനമാര്‍ഗമെത്തിച്ച സിനറിയസ് കഴുകന്‍ 'ഓഖി' സുഖമായിരിക്കുന്നു. വിമാന യാത്രയിലും പെട്ടെന്നുള്ള ഭൂപ്രകൃതി മാറ്റത്തോടും പാര്‍ക്കിലെ ഭക്ഷണക്രമത്തോടും ഓഖി വേഗത്തില്‍ തന്നെ പൊരുത്തപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. ദേശാടനത്തിനിടെ 2017 ഡിസംബറിലുണ്ടായ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കൂട്ടം തെറ്റി പക്ഷി പരിക്കുകളോടെ കന്യാകുമാരിയിലെത്തുന്നത്. തുടര്‍ന്ന് ഉദയഗിരി ബയോളജിക്കൽ പാർക്കിൽ സംരക്ഷിച്ചുവന്നുവെങ്കിലും പിന്നീട് ഇവയുടെ കൂട്ടവുമായി ഒന്നിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് മച്ചിയ ബയോളജിക്കൽ പാർക്കിലേക്ക് പ്രത്യേകം സജ്ജീകരിച്ച കൂട്ടില്‍ വിമാന മാര്‍ഗം ഇന്നലെ എത്തിക്കുകയായിരുന്നു.
കൂട്ടില്‍ നിന്ന് ഇറങ്ങിയ പക്ഷി ചുറ്റുപാടിനെ കുറിച്ച് വിശദമായി തന്നെ നോക്കി മനസ്സിലാക്കിയെന്ന് മച്ചിയ ബയോളജിക്കൽ പാർക്കിലെ റസിഡന്‍റ് ഡോക്‌ടര്‍ ഗ്യാന്‍ പ്രകാശ് ഇടിവി ഭാരതിനോട് പറഞ്ഞു. നീണ്ട യാത്ര കഴിഞ്ഞെത്തിയതിനാലും മറ്റൊരു പ്രദേശത്ത് നിന്ന് എത്തിച്ച പക്ഷിയെന്ന അടിസ്ഥാനത്തിലും കഴുകനെ മുൻകരുതൽ നടപടിയുടെ ഭാഗമായി 24 മണിക്കൂര്‍ ക്വാറന്‍റൈനിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷി പൂര്‍ണ ആരോഗ്യവാനാണെന്നും നല്‍കിയ മാംസവും വെള്ളവും കഴിച്ചുവെന്നും ഡോ.ഗ്യാന്‍ പ്രകാശ് വ്യക്തമാക്കി. എത്രയും പെട്ടന്ന് തന്നെ ഇവയുടെ കൂട്ടവുമായി ചേരുന്നതിനുള്ള പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.