കാൺപൂർ: വിമാനം കാൻസൽ ആക്കുകയും ടിക്കറ്റിന്‍റെ തുക തിരികെ നൽകാതിരിക്കുകയും ചെയ്‌ത സ്വാകാര്യ വിമാനക്കമ്പനിയോട് യാത്രക്കാരന് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് കോടതി (UP Court Orders Airline To Pay Compensation For Flight Cancellation). ഇത് കൂടാതെ, ടിക്കറ്റ് നിരക്കും പിന്നീട് യാത്രക്കാരൻ യാത്രക്കായി ചെലവഴിച്ച തുകയും തിരികെ നൽകണമെന്നും ഉത്തരവിലുണ്ട്. ആകെ 1,17,982 രൂപ യാത്രക്കാരന് നൽകണമെന്നാണ് കോടതി ഉത്തരവ്.
2019 ഡിസംബറിൽ കാൺപൂർ നിവാസികളായ അഭിഭാഷകൻ അനുപ് ശുക്ലയും അദ്ദേഹത്തിന്‍റെ പിതാവും അഹമ്മദാബാദിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകാൻ വിമാനം ബുക്ക് ചെയ്‌തിരുന്നു. ഡിസംബർ 29ന് നിശ്ചയിച്ചിരുന്ന യാത്രയ്ക്കായി 2019 ഡിസംബർ 9ന് 4,502 രൂപ ചെലവഴിച്ച് അനുപ് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. എന്നാൽ, ഡിസംബർ 25ന് വൈകുന്നേരം വിമാനം റദ്ദാക്കിയ വിവരം അറിയിച്ചുകൊണ്ട് എയർലൈനിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. പക്ഷെ, ടിക്കറ്റിന് ചിലവായ തുക വിമാനക്കമ്പനികൾ തിരികെ നൽകിയില്ല.
തുടർന്ന് ഡിസംബർ 29ന് ലഖ്‌നൗവിൽ എത്താനായി അഹമ്മദാബാദിൽ നിന്ന് കാൺപൂരിലേക്ക് അനുപ് മറ്റൊരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്‌തു. ഇതിനായി 13,480 രൂപ ചെലവഴിക്കേണ്ടിവന്നു. കാൻസൽ ചെയ്‌ത വിമാനത്തിലെ ടിക്കറ്റ് നിരക്കും രണ്ടാമത് വീണ്ടും ബുക്ക് ചെയ്യേണ്ടിയും വന്നതോടെ ശുക്ല മൊത്തം 17,982 രൂപ യാത്രക്കായി ചെലവഴിക്കാൻ നിർബന്ധിതനായി. ഇതോടെ പിതാവിന് അനുപിനൊപ്പം യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.