ന്യൂഡൽഹി:യുക്രൈൻ പ്രതിരോധ മന്ത്രാലയം സ്ഫോടന പുകയിൽ കാളിയുടെ ചിത്രം സൂപ്പർ ഇമ്പോസ് ചെയ്യുന്ന ചിത്രം പങ്കുവച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ ക്ഷമാപണവുമായി യുദ്ധത്തിൽ തകർന്ന യുക്രെയ്‌ന്‍റെ ആദ്യത്തെ വിദേശകാര്യ ഉപമന്ത്രി എമൈൻ ജെപ്പർ. ഇന്ത്യയുടെ തനതായ സംസ്‌കാരത്തെയും റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ നൽകിയ പിന്തുണയെയും യുക്രൈൻ ബഹുമാനിക്കുന്നു എന്നായിരുന്നു എമൈൻ ജെപ്പറിന്‍റെ പ്രതികരണം.
'യുക്രെയ്‌നും അവിടുത്തെ ജനങ്ങളും തനതായ ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുകയും യുദ്ധത്തിൽ ഇന്ത്യ നൽകിയ പിന്തുണയെ വളരെയധികം അഭിനന്ദിക്കുകയും ചെയ്യുന്നു. ഞങ്ങൾ പങ്ക് വെച്ച ചിത്രം ഇതിനോടകം നീക്കം ചെയ്‌തിട്ടുണ്ട്. പരസ്‌പര ബഹുമാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും മനോഭാവം വച്ച് സഹകരണം കൂടുതൽ വർധിപ്പിക്കാൻ യുക്രൈൻ തീരുമാനിച്ചു,' എമൈൻ ജെപ്പർ ട്വീറ്റ് ചെയ്‌തു.
സംഭവം ഇങ്ങനെ:യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ 'DefenceU' എന്ന ട്വിറ്റർ ഹാൻഡിലിൽ രണ്ട് ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തിരുന്നു. ഒന്ന് മേഘാവൃതമായ ആകാശം, മറ്റൊന്ന് ഹോളിവുഡ് താരം മെർലിൻ മൺറോയുടെ അതിമനോഹരമായ ഐക്കണിക് പോസിൽ നിൽക്കുന്ന കഴുത്തിന് ചുറ്റും തലയോട്ടികൾ മാലയായി ധരിച്ച 'കാളി'രൂപവും. കാളിയുടെ മുടി മൺറോയുടേതിന് സമാനമായിരുന്നു. ചിത്രങ്ങൾക്ക് 'കലയുടെ സൃഷ്‌ടി' എന്ന അടിക്കുറിപ്പോടെയാണ് പ്രതിരോധ മന്ത്രാലയം ചിത്രം പ്രസിദ്ധീകരിച്ചത്.
ചിത്രങ്ങളും പോസ്‌റ്റും വ്യാപകമായി പ്രചരിച്ചതോടെ യുക്രൈൻ പ്രതിരോധ മന്ത്രാലയം ഇന്ത്യൻ വികാരങ്ങളെ, പ്രത്യേകിച്ച് ഹിന്ദുക്കളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ നെറ്റിസൺസിൽ നിന്ന് രോഷാകുലമായ പ്രതികരണങ്ങൾ ഉണ്ടായി. കഴിഞ്ഞ മാസം യുക്രൈൻ വിദേശകാര്യ ഉപമന്ത്രി എമിൻ ഡെസാഫർ സഹായം അഭ്യർത്ഥിച്ച് ഇന്ത്യയിൽ വന്ന സമയത്തെക്കുറിച്ചും ചില ട്വിറ്റർ അക്കൗണ്ടുകൾ പ്രതിപാദിച്ചു. ഇന്ത്യയെ 'വിശ്വഗുരു' എന്നാണ് ജെപ്പർ അന്ന് വിശേഷിപ്പിച്ചത്. ചില ട്വിറ്റർ ഉപയോക്താക്കൾ വിഷയത്തിൽ ഇടപെടാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ക്ഷമാപണം വന്നതോടെ വിഷയം അവസാനിച്ചുവെന്നാണ് കരുതപ്പെടുന്നത്.