ആന്‍റിഗ്വ:നായകൻ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ ഉപനായകൻ അർധസെഞ്ച്വറിയുമായി ഒപ്പം നിന്നു. ബൗളർമാർ കൂടി ഫോമിലേക്ക് ഉയർന്നതോടെ ടീം ഇന്ത്യ തുടർച്ചയായ നാലാം തവണയും അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലില്‍. ശക്തരായ ഓസ്ട്രേലിയയെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം.
എട്ടാം തവണയാണ് ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനല്‍ കളിക്കുന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റൺസ് എടുത്തപ്പോൾ ഓസീസ് 194 റൺസിന് എല്ലാവരും പുറത്തായി. ആദ്യം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ രണ്ട് വിക്കറ്റുകൾ അതിവേഗം നഷ്ടമായിരുന്നു. അതിനുശേഷമാണ് നായകൻ യാഷ് ദുളും ഉപനായകൻ ഷെയ്‌ഖ് റഷീദും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.
റഷീദ് സെഞ്ച്വറിക്കരികെ (108 പന്തിൽ 94) പുറത്തായി. എന്നാല്‍ 110 പന്തില്‍ 110 റണ്‍സ് നേടിയ നായകൻ യാഷ് ദുൾ ഇന്ത്യയ്ക്ക് ജയിക്കാവുന്ന സ്കോർ സമ്മാനിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 204 റൺസാണ് കൂട്ടിചേർത്തത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് ബന (നാല് പന്തില്‍ 20 റൺസ്) ഇന്ത്യൻ സ്കോർ 290ല്‍ എത്തിച്ചത്.
വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനെ ഇന്ത്യൻ സ്പിന്നർമാരാണ് വരിഞ്ഞു മുറുക്കിയത്. വിക്കി ഓസ്‌ട്‌വാൾ മൂന്ന് വിക്കറ്റ് നേടിയപ്പോൾ നിശാന്ത് സിന്ധു, രവികുമാർ എന്നിവർ രണ്ട് വിക്കറ്റും കൗശല്‍ താംബെ, അൻഗ്രീഷ് രഘുവൻശി എന്നിവർ ഓരോ വിക്കറ്റും നേടി. അർധ സെഞ്ചുറി നേടിയ ലാച്ച്ലാൻ ഷ്വോയുടെ ഒറ്റയാൾ പോരാട്ടം മാത്രമാണ് ഇന്ത്യൻ ആക്രമണത്തിന് മുന്നിൽ കുറച്ചെങ്കിലും പിടിച്ചുനിന്നത്. സെഞ്ച്വറി നേടിയ ഇന്ത്യൻ നായകൻ യാഷ് ദുളാണ് കളിയിലെ കേമൻ.