മുംബൈ: കൊവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്ത് മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികൾ രംഗത്ത്. കർശനമായ, ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങൾ ബീഡ്, ലത്തൂർ, ഉസ്‌മാനാബാദ് തുടങ്ങിയ ജില്ലകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാത്തരം സാമൂഹിക സമ്മേളനങ്ങളും ഏപ്രിൽ 30 വരെ നിരോധിച്ചിരിക്കുകയാണ്. ബീഡ് ജില്ലയിലെ വ്യാപാരികൾ നിയന്ത്രണങ്ങളെ എതിർത്തുകൊണ്ട് പ്രതിഷേധ റാലി നടത്തി.
കൊവിഡ് നിയന്ത്രണങ്ങൾ; മഹാരാഷ്‌ട്രയിൽ പ്രതിഷേധവുമായി വ്യാപാരികൾ
ഇന്ന് മഹാരാഷ്‌ട്രയിൽ 35,726 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ തങ്ങൾ തയ്യാറാണെന്നും വ്യാപാര പ്രവർത്തനങ്ങൾ അവസാനിപ്പിക്കരുതെന്നതുമാണ് വ്യാപാരികളുടെ ആവശ്യം. ബിജെപി നേതാവും ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവുമായ പ്രവീൺ ദാരേക്കറും സർക്കാർ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന നടപടി തെറ്റാണെന്നും കുറേ കാലങ്ങൾക്ക് ശേഷം ഇപ്പോളാണ് വ്യാപാരികൾക്ക് കച്ചവടം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളുടെ കച്ചവടങ്ങൾ സ്ഥിരത കൈവരിച്ച് വരികയാണെന്നും ഇത് വീണ്ടും മന്ദഗതിയിലാക്കിയാൽ പ്രത്യാഘാതങ്ങൾ കഠിനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ന് മഹാരാഷ്‌ട്രയിൽ 35,726 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 26,73,461 ആയി ഉയർന്നു.