പിലിഭിത്ത് (ഉത്തർപ്രദേശ്): പിൽഭിത്തിലെ കാളിനഗർ മേഖലയിലെ ഷിന്ദു സിംഗ് എന്ന കർഷകന്‍റെ വീടിന്‍റെ അതിർത്തിയിലുള്ള മതിലിൽ കടുവ കയറിയിരുന്നത് എട്ട് മണിക്കൂറോളം. തിങ്കളാഴ്‌ച രാത്രി മതിലിൽ കയറിയ കടുവ ഇന്ന് രാവിലെ 10.30 വരെ മതിലിൽ തന്നെ ഇരിക്കുകയായിരുന്നു. അറ്റ്‌കോണ ഗ്രാമത്തിലാണ് സംഭവം നടന്നത്.
കടുവയുടെ ശ്രദ്ധ തിരിക്കാനായി പ്രദേശവാസികൾ പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കടുവ താഴേക്ക് ഇറങ്ങുകയോ സ്ഥലം വിടുകയോ ചെയ്യുന്നില്ല. പിന്നീട് എട്ട് മണിക്കൂറോളം മതിലിൽ തന്നെ ഇരുന്ന കടുവ വനംവകുപ്പ് സംഘം രക്ഷപ്പെടുത്തുമ്പോഴാണ് താഴെയിറങ്ങുന്നത്.
കടുവയെ കണ്ടതോടെ പ്രദേശത്തെ നായ്ക്കൾ ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി. ബഹളം കേട്ട് വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന കർഷകൻ ഉണർന്നു. എന്താണ് സംഭവിച്ചതെന്നറിയാൻ പുറത്തിറങ്ങിയപ്പോൾ തന്‍റെ അതിർത്തി ഭിത്തിയിൽ ഒരു കടുവയെ പണ്ടു. ഉടൻ തന്നെ ഭയന്ന ഷിന്ദു വീടിനുള്ളിലേക്ക് ഓടി അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
കടുവയെ തുരത്താനായി വീടിനു പുറത്ത് തീ കത്തിച്ചു. ഗ്രാമവാസികളിൽ പലരും വീടിന് മുകളിൽ കയറി കടുവയ്ക്ക് നേരെ ടോർച്ച് ലൈറ്റ് തെളിച്ചു. എന്നിട്ടും കടുവ സ്ഥലത്ത് നിന്ന് അനങ്ങാതെ രാത്രി മുഴുവൻ മതിലിന് മുകളിൽ ഇരിക്കുകയായിരുന്നു. തുടർന്ന് ഗ്രാമവാസികൾ വനംവകുപ്പിനെ വിവരമറിയിക്കുകയും കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി കാട്ടിൽ തുറന്നുവിടുകയുമായിരുന്നു.
Also read: വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു