മുംബൈ : മഹാരാഷ്‌ട്രയിൽ സൈലാനി ബാബയുടെ ദര്‍ഗയില്‍ ദർശനത്തിന് പോയ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു. നിർത്തിയിട്ടിരുന്ന ട്രക്കിന് പുറകിൽ അമിതവേഗതയിൽ വന്ന ഭക്തർ സഞ്ചരിച്ച ട്രാവലർ കൂട്ടിയിടിച്ചാണ് അപകടം (Tempo Travelers Collides With Truck) ഉണ്ടായത്. അപകടത്തിൽ നാല് മാസം പ്രായമുള്ള കുട്ടിയടക്കം 12 പേർ മരിച്ചതായാണ് പ്രാഥമിക വിവരം (Devotees Died). 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വൈജാപൂരിനടുത്തുള്ള സമൃദ്ധി ഹൈവേയിലെ (Accident near Samruddhi highway ) ടോൾ ബൂത്തിനടുത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ സംഭാജിനഗറിലെ ഘാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെല്ലാം നാസിക് ജില്ലയിലെ പതാർഡി, ഇന്ദിരാനഗർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. 35 ലധികം പേരാണ് ട്രാവലറിലുണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ പലരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി : അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ഖേദം അറിയിക്കുന്നകായി എക്‌സിൽ കുറിച്ചിരുന്നു. തന്‍റെ ചിന്തകൾ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരോടൊപ്പമാണെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.