സോനിപത്ത് (ഹരിയാന):അച്ഛൻ കൊല്ലപ്പെട്ട ദുഃഖത്തിൽ ആത്മഹത്യ ചെയ്‌ത് യുവാവ്. സോനിപത്ത് സ്വദേശി സന്ദീപ് ആണ് ബുധനാഴ്‌ച അച്ഛന്‍റെ സംസ്‌കാരം നടത്തിയ ശ്‌മശാനത്തിൽ ആത്മഹത്യ ചെയ്‌തത്.
ഹരിയാന റോഡ്‌വേയ്‌സിൽ ബസ് ഡ്രൈവറായിരുന്ന സന്ദീപിന്‍റെ അച്ഛൻ ജഗ്‌ബീറിന് ഡൽഹി ഡിപ്പോയിലേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു. ചൊവ്വാഴ്‌ച ജോലി സ്ഥലത്തേക്ക് പോകും വഴി ബഹൽഗഡിന് സമീപം എസ്‌യുവിയിൽ വന്ന യുവാവുമായി ജഗ്‌ബീർ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് യുവാവ് ഇദ്ദേഹം യാത്ര ചെയ്‌ത ബസ് പിന്തുടരാൻ തുടങ്ങി.
ബസ് കുണ്ട്‌ലി പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയപ്പോൾ യുവാവുമായി സംസാരിക്കാൻ ജഗ്‌ബീറും ഫത്തേസിങ്ങും ബസിൽ നിന്നുമിറങ്ങി. ഇതേസമയം, യുവാവ് ഇവരെ ഇടിച്ചുവീഴ്‌ത്തിയ ശേഷം കാറിലുണ്ടായിരുന്ന സുഹൃത്തിനൊപ്പം കടന്നുകളയുകയായിരുന്നു. ജഗ്‌ബീർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഫത്തേസിങ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
ഇതേത്തുടർന്നാണ് സന്ദീപ് അച്ഛനെ സംസ്‌കരിച്ച ശ്‌മശാനത്തിൽ ആത്മഹത്യ ചെയ്‌തത്. പൊലീസിന്‍റെ 30 മീറ്റർ പരിധിയിൽ വച്ച് ജഗ്‌ബീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രതിയെ ഇതുവരെ പിടികൂടാത്തതിൽ കുടുംബാംഗങ്ങൾ പ്രതിഷേധത്തിലാണ്.