ഭോപ്പാൽ : മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ രണ്ട് കുട്ടികളിൽ കൂടുതലുള്ള സര്‍ക്കാര്‍ അധ്യാപകരും ജീവനക്കാരുമുള്‍പ്പടെ 1000 പേര്‍ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി വിദിഷ സിറ്റി ഡിഇഒ എ കെ മൊദ്ഗിൽ. മധ്യപ്രദേശിൽ രണ്ട് കുട്ടികളിലധികമുള്ള സർക്കാർ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് അയോഗ്യരാക്കുമെന്നാണ് നിയമം. ഈ ചട്ടം ലംഘിച്ചതായി കണ്ടെത്തിയ ഉദ്യോഗസ്ഥർക്കാണ് ഇപ്പോൾ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുന്നത്.
2001ന് ശേഷം സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ കുട്ടി ജനിക്കുകയാണെങ്കിൽ അവര്‍ ജോലിയിൽ നിന്ന് അയോഗ്യരാക്കപ്പെടും എന്ന് വ്യക്‌തമാക്കി 2000-ൽ മധ്യപ്രദേശ് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 2001ന് ശേഷം ഉദ്യോഗസ്ഥർക്ക് നൽകുന്ന നിയമന കത്തിലും ഇക്കാര്യം വ്യക്‌തമാക്കിവരുന്നുണ്ട്.
സർക്കാരിന്‍റെ ഈ ചട്ടപ്രകാരം നടപടി സ്വീകരിച്ച ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സംബന്ധിച്ച് അടുത്തിടെ ഒരു എംഎൽഎ വിധാൻ സഭയിൽ ചോദ്യമുന്നിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 1000ൽ അധികം അധ്യാപകരും ജീവനക്കാരും ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
ALSO READ:കുഞ്ഞിന് ജീവനുണ്ടെന്ന് സ്വപ്‌നം കണ്ട് മുത്തശ്ശി, സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് ബന്ധുക്കൾ
എന്നാൽ ഈ ചട്ടം അധികൃതർ അറിയിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ചിലരുടെ നിയമന കത്തിൽ മാത്രമാണ് ഈ ചട്ടത്തെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. നിയമന കത്തിൽ പരാമർശിച്ചിട്ടുള്ളവർക്കെതിരെ സർക്കാരിന് നടപടി എടുക്കാമെന്നും മറ്റുള്ള ഉദ്യോഗസ്ഥർ പരിഭ്രാന്തിയിലാണെന്നും അധ്യാപകനായ മോഹൻ സിങ് കുശ്‌വാഹ പറഞ്ഞു.