മുംബൈ : പ്രമുഖ സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് കുടുംബാംഗങ്ങളുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞരിൽ ഒരാളായ ശർമയെ വൃക്ക സംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു.
പതിവായി അദ്ദേഹം ഡയാലിസിസിന് വിധേയമായിരുന്നുവെങ്കിലും സംഗീത പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു. അടുത്ത ആയാഴ്ച ഭോപ്പാലില്‍ പരിപാടി അവതരിപ്പിക്കാനിരിക്കെയാണ് അന്ത്യം. രാവിലെ 9 മണിയോടെയാണ് അദ്ദേഹത്തിന് കഠിനമായ ഹൃദയാഘാതമുണ്ടായതെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച ശിവകുമാര്‍ ശര്‍മ 1938ല്‍ ജമ്മുവിലാണ് ജനിച്ചത്.