ന്യൂഡൽഹി :രാജ്യത്തെ വിശാല പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' (INDIA Alliance) വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ (Lok Sabha Polls) 400 സീറ്റുകളില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം (Congress Leader Sanjay Nirupam). ആകെയുള്ള 543 ലോക്‌സഭ സീറ്റുകളിൽ ബിജെപിക്കെതിരായി ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കുന്നതിന്‍റെ ഭാഗമായാണ് മുന്നണി നീക്കം.
'ഇന്ത്യ'യും എൻഡിഎയും തമ്മിലുള്ള പോരാട്ടം (INDIA vs NDA fight) ശക്തിപ്പെടുത്താന്‍ 400 - 425 ലോക്‌സഭ സീറ്റുകൾ ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരായി പ്രതിപക്ഷ സഖ്യത്തിന്‍റെ പൊതുസ്ഥാനാർഥിയെ നിർത്താന്‍ ഞങ്ങള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.' - നിരുപം ഇടിവി ഭാരത് (ETV Bharat) പ്രതിനിധിയോട് പറഞ്ഞു (Sanjay Nirupam On INDIA vs NDA Fight).
'തെലങ്കാന, ഒഡിഷ തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ബിജെപി ഇതര പാർട്ടികൾ ഞങ്ങളോടൊപ്പമില്ല. അതുകൊണ്ട് തന്നെ അവിടെ ബിജെപിക്കെതിരായി ഒരു പൊതുസ്ഥാനാർഥിയെ നിർത്തുകയെന്നത് സാധ്യമല്ല. ഓരോ സംസ്ഥാനത്തെയും പ്രാദേശിക പാർട്ടികൾ അവരുടെ സ്ഥാനാർഥികളെ നിർത്തിയേക്കാം. കുറച്ച് സ്വതന്ത്രരും മത്സരത്തിൽ പങ്കെടുത്തെന്ന് വന്നേക്കാം. പക്ഷേ, അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്‌നമുള്ള ഒരു കാര്യമല്ല'- സഞ്ജയ് നിരുപം വ്യക്തമാക്കി.
കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചേക്കും :ഇന്ത്യ സഖ്യകക്ഷി യോഗത്തിന് ദിവസങ്ങൾക്ക് മുന്‍പാണ് മുൻ ലോക്‌സഭ എംപി കൂടിയായ കോൺഗ്രസ് നേതാവിന്‍റെ അവകാശവാദം. ഓഗസ്റ്റ് 31, സെപ്‌റ്റംബർ 1, തിയതികളില്‍ മുംബൈയിലാണ് ഇന്ത്യ മുന്നണിയുടെ മൂന്നാമത് നിർണായക യോഗം സംഘടിപ്പിക്കുക. പട്‌നയിലും ബെംഗളൂരുവിലുമാണ് നേരത്തേ ഇന്ത്യ മുന്നണിയുടെ യോഗങ്ങൾ നടന്നത്. ശേഷം നടക്കുന്ന മൂന്നാമത്തെ യോഗമാണ് മുംബൈയില്‍ നടക്കുക.