ഹൈദരാബാദ്: രോഗ നിര്‍ണയത്തിലും ചികിത്സയുടെ വിവിധ ഘട്ടങ്ങളിലും നിര്‍ണായക പങ്കു വഹിക്കുന്ന സംവിധാനമാണ് എക്‌സ് റേഡിയേഷന്‍ അഥവാ എക്‌സ് റേ. 1895 നവംബര്‍ എട്ടിനാണ് ജര്‍മന്‍ ശാസ്‌ത്രജ്ഞനായ വില്‍ഹെം കോണ്‍റാഡ് റോണ്ട്ജെന്‍ (Wilhelm Conrad Rontgen) എക്‌സ് റേ കണ്ടുപിടിച്ചത്. ഇതിന്‍റെ സ്‌മരണാര്‍ഥമാണ് നവംബര്‍ എട്ടിന് ലോക റേഡിയോഗ്രാഫി ദിനം ആയി ആചരിക്കുന്നത്.
ജനങ്ങളില്‍ റേഡിയോഗ്രാഫിയെ ഒരു തൊഴിലായി പരിചയപ്പെടുത്തുന്നതിനും ഡയഗ്‌നോസ്റ്റിക് ഇമേജിങ്ങിനെയും റേഡിയേഷൻ തെറാപ്പിയെയും കുറിച്ച് അവബോധമുണ്ടാക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.
ഭാര്യയുടെ കൈകളില്‍ പരീക്ഷിച്ച എക്‌സ് റേ: ഡിസ്‌ചാര്‍ജ് ട്യൂബ് ഉപയോഗിച്ചുള്ള ചില പരീക്ഷങ്ങള്‍ക്കിടയില്‍ അവിചാരിതമായാണ് റോണ്ട്ജെന്‍ എക്‌സ് റേ കണ്ടെത്തിയത്. ഗ്ലാസ് ട്യൂബിന് മുകളില്‍ സ്ഥാപിച്ചിരുന്ന കറുത്ത പ്രതലത്തിലൂടെ ഒരു പച്ച വെളിച്ചം കടന്നു പോകുന്നതായി റോണ്ട്ജെന്‍റെ ശ്രദ്ധയില്‍ പെട്ടു. കടന്നു പോയ വെളിച്ചം തൊട്ടടുത്തുള്ള വസ്‌തുവില്‍ നിഴലുകള്‍ പ്രതിഫലിപ്പിച്ചതായും അദ്ദേഹം നിരീക്ഷിച്ചു.
പച്ച നിറത്തില്‍ കണ്ട ഈ രശ്‌മികളെ ആദ്യം തിരിച്ചറിയാന്‍ കഴിയാതിരുന്നതിനാല്‍ അദ്ദേഹം അവയെ എക്‌സ് റേ എന്ന് വിളിക്കുകയായിരുന്നു. ഒരാഴ്‌ചക്ക് ശേഷം അദ്ദേഹം ഈ രശ്‌മികള്‍ തന്‍റെ ഭാര്യയുടെ കൈകളില്‍ പരീക്ഷിച്ചു. അവരുടെ കൈയിലെ വിവാഹ മോതിരവും എല്ലുകളും പ്രദര്‍ശിപ്പിക്കാന്‍ എക്‌സ് റേയ്‌ക്ക് സാധിച്ചു. ആദ്യത്തെ എക്‌സ് റേ ഇമേജ് റോണ്ട്ജെന്‍റെ ഭാര്യയുടെ കൈയിലെ എല്ലുകളുടേതായിരുന്നു.
റേഡിയോഗ്രാഫിയും രോഗ നിര്‍ണയവും: ആന്തരിക രോഗ നിര്‍ണയത്തിനാണ് റേഡിയോളജിക്കല്‍ സംവിധാനം ഉപയോഗിക്കുന്നത്. എക്‌സ് റേ, എംആർഐ, അൾട്രാസൗണ്ട് തുടങ്ങിയ ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. രോഗത്തെ അതിന്‍റെ ആരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാൻ റേഡിയോഗ്രാഫി സംവിധാനങ്ങള്‍ സഹായിക്കുന്നു. കൂടാതെ രോഗിയുടെ പരിചരണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത്തരം സംവിധാനങ്ങള്‍ സഹായകമാണ്.