ലഖ്‌നൗ: താക്കൂർഗഞ്ച് പ്രദേശത്തെ പ്രൈമറി സ്‌കൂളിലെ ചില വിദ്യാർഥികൾ സ്‌കൂളിൽ നമസ്‌കരിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്‌തതായി അധികൃതർ അറിയിച്ചു (Principal Suspended Over Namaz In School). ഇതേതുടര്‍ന്ന് സ്‌കൂളിലെ മറ്റ് രണ്ട് അധ്യാപകർക്ക് മുന്നറിയിപ്പും നൽകി.
സ്‌കൂൾ മാനേജ്‌മെന്‍റിനെതിരെ ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നേപ്പിയർ റോഡിലെ പ്രൈമറി സ്‌കൂളിൽ അധ്യാപനമല്ലാത്ത മറ്റ് പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ടിട്ടുള്ളവരുടെ വിവരം ലഭിച്ചതായി അടിസ്ഥാന ശിക്ഷ അധികാരി അരുൺ കുമാർ പറഞ്ഞു. മാർഗനിർദേശങ്ങൾക്കും വിരുദ്ധമായി ചില കുട്ടികൾ നമസ്‌കാരം നടത്തിയതായി അധ്യാപകർ പറയുന്നു.
ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ ദിനേശ് കത്യാർ ആണ് വിഷയം അന്വേഷിച്ചതെന്ന് കുമാർ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് ഉദ്യോഗസ്ഥര്‍ സ്‌കൂൾ പ്രിൻസിപ്പൽ മീര യാദവിനെ ഉടൻ സസ്‌പെൻഡ് ചെയ്‌തതായും അദ്ദേഹം പറഞ്ഞു. അധ്യാപികമാരായ തെഹ്‌സീൻ ഫാത്തിമയ്ക്കും മംമ്ത മിശ്രയ്ക്കും ഈ പ്രവൃത്തിക്ക് കൂട്ടുനിന്നതിന് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊണ്ടിമുതൽ മോഷണം പോയി എസ്ഐക്ക് സസ്പെൻഷൻ:പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം മോഷണം പോയ സംഭവത്തിൽ എസ്ഐയെ സസ്പെന്‍ഡ് ചെയ്‌തു. മുക്കം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ നൗഷാദിനെതിരെയാണ് നടപടി. യുവാവിൻ്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രം പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു സംഘം ആളുകൾ കടത്തുകയായിരുന്നു. സംഭവത്തിൽ ക്വാറി ഉടമയുടെ മകൻ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
തോട്ടുമുക്കം സ്വദേശിയായ സുധീഷ് (30) മരിക്കാനിടയായ അപകടമുണ്ടാക്കിയ മണ്ണു മാന്തി യന്ത്രം, അപകടം നടന്ന സെപ്റ്റംബര്‍ 19 മുതല്‍ മുക്കം പൊലീസ് സ്റ്റേഷന്‍റെ പിന്‍ഭാഗത്താണ് സൂക്ഷിച്ചത്. നമ്പര്‍ പ്ലേറ്റും ഇന്‍ഷുറന്‍സും ഇല്ലാത്ത യന്ത്രമാണ് ഏഴംഗ സംഘം ഒക്ടോബർ 10 ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ കടത്തിക്കൊണ്ടുപോയത്. പകരം ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ രേഖകളുളള മറ്റൊരു മണ്ണ് മാന്തി യന്ത്രം ഇവിടെ കൊണ്ടു വന്നിട്ടു.
പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പണി നടക്കുന്ന ഭാഗത്തെ താത്കാലിക റോഡിലൂടെയാണ് ജെസിബി കടത്തിയതും മറ്റൊന്ന് കൊണ്ടുവന്നിട്ടതും. ജെസിബി മാറ്റിയ ശേഷം കാറിൽ കയറി രക്ഷപ്പെടാൻ സംഘം ശ്രമിക്കുമ്പോഴാണ് പൊലീസുകാർ ഇവരെ കണ്ടത്. കൂടരഞ്ഞി കൂമ്പാറയിലെ കരിങ്കല്‍ ക്വാറി ഉടമ മാതാളികുന്നേല്‍ തങ്കച്ചന്‍റെ ഉടമസ്ഥതയിലുളളതാണ് അപകടമുണ്ടാക്കിയ മണ്ണുമാന്തി യന്ത്രം. മണ്ണ് മാന്തിയന്ത്രത്തിന്‍റെ ഉടമയും സംഘവും പിടിച്ചെടുത്ത ജെസിബിക്ക് പകരം മറ്റൊന്ന് സ്റ്റേഷൻ വളപ്പിലേക്ക് വയ്ക്കുകയും പിടിച്ചെടുത്ത ജെസിബി കടത്തിക്കൊണ്ടു പോകുകയുമായിരുന്നു. ഇതാണ് അന്വേഷണത്തിലേക്കും സസ്പെൻഷനിലേക്കും വഴിതെളിച്ചത്.
ALSO READ:രോഗിയില്‍ നിന്ന് കൈക്കൂലി കൈപ്പറ്റി ; വിജിലന്‍സ് പിടിയിലായ ഡോക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍