കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ആന്‍റി വൈറല്‍ മരുന്നായ റംഡെസിവിര്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വിതരണം ചെയ്യപ്പെടണമെന്നാണ് വയ്പ്പ്. നിരവധി സംസ്ഥാനങ്ങള്‍ റംഡെസിവിര്‍ ദൗര്‍ലഭ്യതയെക്കുറിച്ച് പരാതിപ്പെടുമ്പോള്‍ മരുന്നിന്‍റെ ആയിരക്കണക്കിന് ഡോസുകള്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ ബിജെപി വാങ്ങികൂട്ടി സംഭാവന നല്‍കി വരുന്നു എന്ന വാര്‍ത്ത രാഷ്‌ട്രീയ മേഖലയില്‍ വലിയൊരു കൊടുങ്കാറ്റാണ് അഴിച്ചു വിട്ടിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപിയുടെ ഗുജറാത്ത് ഘടകം ഈ മരുന്ന് സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗട്‌കരി റംഡെസിവിറിന്റെ 10000 ഡോസുകള്‍ നാഗപൂര്‍ നഗരത്തിനു വേണ്ടി സണ്‍ ഫാര്‍മയില്‍ നിന്നും വാങ്ങിയതായി വിവരമുണ്ടായിരുന്നു. റംഡെസിവിറിന്‍റെ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ കയറ്റുമതിക്കാരായ ബ്രക് ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡിന് ഇതു സംബന്ധിച്ച് ഭീഷണികൾ നേരിടേണ്ടി വന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം ലോകത്താകമാനം ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ റംഡെസിവിറിനുള്ള ആവശ്യം ആഗോള തലത്തിൽ കുത്തനെ ഉയര്‍ന്നിരുന്നു.
എന്നാല്‍ മഹാരാഷ്‌ട്രയിലെ മഹാവികാസ് അഗാഡി സര്‍ക്കാർ നാണം കെട്ട നടപടികളില്‍ ആണ് ഉൾപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് ആരോപിച്ചു കൊണ്ട് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഫഡ്‌നാവിസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഈ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ചു. നമ്മളെല്ലാം കൊവിഡിനെതിരെ പോരാടി കൊണ്ടിരിക്കുകയും മഹാമാരിക്ക് മുന്നില്‍ നിരവധി പേരുടെ ജീവന്‍ നഷ്‌ടപ്പെടുകയും ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ ഇത്തരം നാണം കെട്ട നടപടികളില്‍ ഏര്‍പ്പെട്ട് വരികയാണ് ഈ സര്‍ക്കാര്‍. ബ്രക് ഫാര്‍മയുടെ ഉടമസ്ഥനെ അവര്‍ തടഞ്ഞുവെച്ചിരിക്കുന്നു. മഹാരാഷ്‌ട്ര സര്‍ക്കാരില്‍ നിന്നും ദാമന്‍ ഭരണകൂടത്തില്‍ നിന്നും ആവശ്യമായ എല്ലാ അനുമതികളും ഈ കമ്പനി വാങ്ങിയിട്ടുണ്ട്. മഹാരാഷ്‌ട്രക്ക് ഈ മരുന്നിന്‍റെ പരമാവധി ഡോസുകള്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര മന്ത്രി മാന്‍സുഖ് മാണ്ഡവിയ ആവശ്യപ്പെടുക പോലും ചെയ്‌തു. എന്നിട്ടും വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കുകയാണ് സര്‍ക്കാറെന്ന് അദ്ദേഹം വിമര്‍ശിച്ചു.
അതേ സമയം പൊലീസിന്‍റെ പ്രവർത്തനങ്ങളില്‍ ബിജെപി ഇടപെടുകയാണെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീൽ ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുണ്ടാകുന്ന അത്തരം നടപടികള്‍ വകവെച്ചു കൊടുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും ശനിയാഴ്ച നടന്ന സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ റംഡെസിവിറിനു വേണ്ടി ജനങ്ങള്‍ നാടു മുഴുവന്‍ നെട്ടോട്ടം ഓടുമ്പോള്‍ ഇത്തരത്തിലുള്ള മനുഷ്യത്വ രഹിതമായ നടപടികളില്‍ ഉള്‍പ്പെടുവാന്‍ ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ക്ക് എങ്ങനെ കഴിയുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.
ഇതിനു മുന്‍പ് മഹാരാഷ്‌ട്രയിലെ ന്യൂനപക്ഷ മന്ത്രിയും എന്‍സിപിയുടെ വക്താവുമായ നവാബ് മാലിക് ഗുജറാത്ത് ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍റെ ഒരു കത്ത് ട്വീറ്റ് ചെയ്യുകയുണ്ടായി. കേന്ദ്രത്തിന്‍റെ ചിറ്റമ്മ നയം മൂലം മഹാരാഷ്‌ട്രയേക്കാള്‍ കൂടുതല്‍ റംഡെസിവിര്‍ ഡോസുകള്‍ ഗുജറാത്തിന് നല്‍കുകയുണ്ടായി എന്ന് ട്വീറ്റിലൂടെ അദ്ദേഹം അവകാശപ്പെട്ടു. ഫഡ്‌നാവിസിനെക്കുറിച്ചോര്‍ത്ത് നാണിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അര്‍ദ്ധ രാത്രിയില്‍ താങ്കള്‍ കാട്ടി കൂട്ടുന്ന വൃത്തികേടുകള്‍ വീണ്ടും വീണ്ടും വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണെന്നും ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്‌തു. വിലകുറഞ്ഞ രാഷ്‌ട്രീയത്തിന്‍റെ പേരില്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തുന്നതല്ലാതെ മറ്റെന്താണ് ഇതെന്നും ഒരു പ്രതിപക്ഷ നേതാവ് ഒരു അടിയന്തര മരുന്ന് പൂഴ്ത്തി വെക്കുകയും അത് പിടിച്ചെടുത്തപ്പോള്‍ മുംബൈ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നുവെന്ന് ട്വീറ്റില്‍ പറയുന്നു.
മഹാരാഷ്‌ട്രയില്‍ അധികാരം തിരിച്ചു പിടിക്കുന്നതിന്‍റെ ഭാഗമായി മോദി സര്‍ക്കാര്‍ കയറ്റുമതിക്കാരുടെ ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുള്ള ആരോപണവും ഇതിനിടയിൽ ഉയരുന്നുണ്ട്. കയറ്റുമതിക്കാര്‍ക്ക് കുത്തിവെയ്പ്പുകള്‍ വിതരണം ചെയ്യരുതെന്ന് ഉത്തരവിട്ടതായി പറയപ്പെടുന്നു. ഇത്തരം നടപടികൾ മനുഷ്യത്വത്തെ ആക്ഷേപിക്കുകയും അതിനെ അപമാനിക്കലുമാണെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് വിമര്‍ശിക്കുന്നു.
ആരോപണങ്ങൾക്ക് മറുപടി എന്ന നിലയിൽ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്യുകയുണ്ടായി. പ്രതിസന്ധി വേളയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഏകോപനത്തോടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇന്നലെ കൂടി പ്രധാനമന്ത്രി പുനരവലോകന യോഗത്തില്‍ പറയുകയുണ്ടായി. ഇത്തരം ഒരു പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കുന്നത് ഞെട്ടിപ്പിക്കുകയും ദുഖിപ്പിക്കുകയും ചെയ്യുന്ന കാര്യമാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇത്തരം വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കാതെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. മഹാരാഷ്‌ട്രക്ക് തടസമില്ലാതെ ആവശ്യത്തിന് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിക്ക് ഉറപ്പു നൽകുകയുണ്ടായെന്ന് ഗോയൽ ട്വീറ്റില്‍ പറയുന്നു.