ശ്രീനഗര്‍ : ജമ്മു കശ്‌മീരില്‍ പ്രധാന രാഷ്‌ട്രീയ നേതാക്കള്‍ക്ക് ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നല്‍കിയ ചായ സത്‌കാരത്തില്‍ നിന്ന് വിട്ട് നിന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫറൂഖ് അബ്‌ദുള്ള, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഗുലാം അഹമദ് മീർ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രവീന്ദര്‍ റെയ്‌ന തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു. ബുധനാഴ്‌ച വൈകിട്ട് ലഫ്‌റ്റനന്‍റ് ഗവര്‍ണറുടെ ഓഫിസിലായിരുന്നു സര്‍വകക്ഷി യോഗം.
ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് സിന്‍ഹ രാഷ്‌ട്രീയ നേതാക്കളെ ഓഫിസിലേക്ക് ക്ഷണിക്കുന്നത്. ജൂണ്‍ 30ന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചയായത്. അമര്‍നാഥ് യാത്രയെ കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്‌തതെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഗുലാം അഹമദ് മീർ പ്രതികരിച്ചു. മറ്റ് വിഷയങ്ങളെ കുറിച്ച് വരുംദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്ന് ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
രാഷ്‌ട്രീയ സാഹചര്യം ചര്‍ച്ചയായില്ല :കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള രാഷ്‌ട്രീയ സാഹചര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജമ്മു കശ്‌മീരില്‍ ബ്യൂറോക്രാറ്റിക് ഭരണം അവസാനിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്.