ചിക്കബെല്ലാപ്പൂർ (കർണാടക): മകൻ ഒളിച്ചോടി വിവാഹം കഴിച്ചതിന്‍റെ പേരിൽ അടുത്തകാലത്ത് ബെലഗാവിയിൽ അമ്മയ്ക്ക് നേരെ ഉണ്ടായ മനുഷ്യത്വരഹിതമായ ആക്രമണത്തിന് സമാനമായി കർണാടകയിലെ ചിക്കബെല്ലാപുർ ജില്ലയിലും ആക്രമണം. ( Similar to Belagavi case: Parents assaulted after son elopes with lover in Chikkaballapur) .
പ്രണയത്തിലായിരുന്ന യുവതിയുമായി മകൻ ഒളിച്ചോടിയതിൽ പ്രകോപിതരായ യുവതിയുടെ വീട്ടുകാർ യുവാവിന്‍റെ വീട് ആക്രമിക്കുകയും മാതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്‌തു. ചിക്കബെല്ലാപുർ ജില്ലയിലെ ഗുഡിബണ്ടെ താലൂക്കിലെ ദബർതി ഗ്രാമത്തിലാണ് സംഭവം നടന്നത്. മകൻ ഒരു യുവതിയെ പ്രണയിച്ച് വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹിതനായതിനെ തുടർന്ന് പ്രകോപിതരായാണ് യുവതിയുടെ വീട്ടുകാർ യുവാവിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തി മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ചത്.
യുവാവും യുവതിയും ഡിസംബർ 16 ഞായറാഴ്‌ച ഇരുവരുടെയും വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹം കഴിച്ചു. തിങ്കളാഴ്‌ചയാണ് യുവതിയുടെ വീട്ടുകാർ ഈ വിവാഹ വാർത്ത അറിഞ്ഞത്. ഇതോടെ പ്രകോപിതരായ വീട്ടുകാർ യുവാവിന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിക്കുകയുമായിരുന്നു.
യുവാവിന്‍റെ അമ്മയും അച്ഛനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും ഗുഡിബണ്ടെയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവാവിനെയും യുവതിയെയും ഒളിച്ചോടി വിവാഹം കഴിക്കാൻ മാതാപിതാക്കൾ പിന്തുണച്ചതിന്‍റെ ദേഷ്യത്തിലാണ് യുവതിയുടെ വീട്ടുകാർ ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഗുഡിബണ്ടെ പൊലീസ് സംഭവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി കേസ് എടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് ഈ കേസിന് സമാനമായ മനുഷ്യത്വ രഹിതമായ ഒരു സംഭവം കർണാടകയിലെ ബെലഗാവിയിലും നടന്നിരുന്നു. പ്രണയിച്ച യുവതിക്കൊപ്പം ഒളിച്ചോടിയതിന് യുവാവിന്‍റെ അമ്മയെ യുവതിയുടെ വീട്ടുകാർ വിവസ്‌ത്രയാക്കി റോഡിലൂടെ നടത്തി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട ശേഷം മർദിച്ചിരുന്നു. ഡിസംബർ 10 ഞായറാഴ്‌ചയാണ് ഈ സംഭവം നടക്കുന്നത്.
10 പേരടങ്ങുന്ന സംഘമാണ് യുവാവിന്‍റെ അമ്മയെ മർദിച്ചത്. നാടിനെ നടുക്കിയതും മനുഷ്യത്വ രഹിതമായ ഒരു സംഭവമാണിതെന്നാണ് കോടതി പറഞ്ഞത്. മകന്‍റെ വിവാഹത്തെ ചൊല്ലി അമ്മയെ മർദിച്ച് നഗ്നയാക്കിയത് അസാധാരണമാണെന്നും ഇവർക്ക് നീതി ഉറപ്പുവരുത്തുമെന്നും കർണാടക ഹൈക്കോടതി അറിയിച്ചു.
also read : പ്രണയിനിക്കൊപ്പം നാടുവിട്ടു, യുവാവിന്‍റെ അമ്മയെ മര്‍ദിച്ച് പെണ്‍കുട്ടിയുടെ കുടുംബം ; സമൂഹത്തിന് നാണക്കേടെന്ന് സിദ്ധരാമയ്യ