കേരളം

kerala

By

Published : Mar 28, 2023, 4:46 PM IST

ETV Bharat / bharat

ഒപിഎസിന്‍റെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി ; എഐഎഡിഎംകെ അമരത്ത് ഇപിഎസ്

ഒ പനീർശെൽവത്തിന് വീണ്ടും തിരിച്ചടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജനറൽ സെക്രട്ടറി സ്ഥാനത്ത് എടപ്പാടി പളനിസ്വാമി തന്നെ.

Palaniswami elevated as AIADMK general secretary  ഇപിഎസ്  ഒപിഎസ്  മദ്രാസ് ഹൈക്കോടതി  AIADMK  AIADMK general secretary  AIADMK general secretary eps  ops  Palaniswami  edappadi Palaniswami  o paneerselvam  ഒപിഎസിന്‍റെ ഹർജി  ഒപിഎസിന്‍റെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
എഐഎഡിഎംകെ

ചെന്നൈ : എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് ഒ പനീർശെൽവവും (ഒപിഎസ്) അദ്ദേഹത്തിന്‍റെ അനുയായികളും സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ഇതോടെ എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറി സ്ഥാനം എടപ്പാടി കെ പളനിസ്വാമി (ഇപിഎസ്) ഉറപ്പിച്ചു. പുതിയ പാർട്ടി അംഗത്വത്തിനും നിലവിലുള്ളവരുടെ പുതുക്കലിനും ഫോമുകൾ ഏപ്രിൽ 4 മുതൽ 10 രൂപ നിരക്കിൽ എഐഎഡിഎംകെ ആസ്ഥാനത്ത് വിതരണം ചെയ്യുമെന്ന് എടപ്പാടി കെ പളനിസ്വാമി അറിയിച്ചു.

2022 ജൂലായ് 11ലെ പാർട്ടി ജനറൽ കൗൺസിലിന്‍റെ പ്രമേയങ്ങൾക്കും ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിന്‍റെ നടത്തിപ്പിനും എതിരെ സ്ഥാന ഭ്രഷ്‌ടനാക്കിയ ഒപിഎസും അദ്ദേഹത്തിന്‍റെ സഹായികളായ പി എച്ച് മനോജ് പാണ്ഡ്യനും ആർ വൈതിലിംഗവും ഉൾപ്പടെയുള്ള എംഎൽഎമാർ സമർപ്പിച്ച എല്ലാ ഹർജികളും മദ്രാസ് ഹൈക്കോടതി തള്ളി. ഹൈക്കോടതി നടപടിക്ക് തൊട്ടുപിന്നാലെ ഇടക്കാല ജനറൽ സെക്രട്ടറിയായ എടപ്പാടി പളനിസ്വാമിയെ പാർട്ടി ആസ്ഥാനത്ത് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് അധികാരികൾ ഉന്നത സ്ഥാനത്തേക്ക് ഏകകണ്‌ഠമായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

എഐഎഡിഎംകെ അമരത്തേക്ക് പളനിസ്വാമി : പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് പനീർശെൽവത്തെയും അദ്ദേഹത്തിന്‍റെ അനുയായികളെയും എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ ട്രഷററുമായിരുന്നു ഒ പനീർശെൽവം. 2022 ജൂലൈ 11ന് ചെന്നൈ വാനഗരത്തെ എഐഎഡിഎംകെയുടെ ആസ്ഥാനത്ത് നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് പാർട്ടിയിൽ നിന്ന് ഒപിഎസിനെ പുറത്താക്കിയത്. തുടർന്ന് യോഗം ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുക്കുകയായിരുന്നു.

ജനറൽ കൗൺസിൽ യോഗം ചേരാൻ എഐഎഡിഎംകെയ്‌ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ജനറൽ കൗൺസിൽ യോഗം ചേരുന്നത് താത്കാലികമായി തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒപിഎസ് നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി അനുമതി നൽകിയത്. എഐഎഡിഎംകെയിലെ ഇരട്ട നേതൃത്വം ജനറൽ കൗൺസിൽ അവസാനിപ്പിക്കുകയായിരുന്നു. 2016 മുതൽ ഒ പനീർശെൽവവും എടപ്പാടി പളനിസ്വാമിയും ചേർന്നുള്ള ഇരട്ട നേതൃത്വമായിരുന്നു പാർട്ടിയിൽ നിലനിന്നിരുന്നത്.

ഏറ്റുമുട്ടി ഒപിഎസ്-ഇപിഎസ് പക്ഷങ്ങൾ: ഒ പനീർശെൽവത്തെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയതോടെ ചെന്നൈയിലെ തെരുവുകളിൽ എടപ്പാടി പളനിസ്വാമിയുടെയും പനീർശെൽവത്തിന്‍റെയും അനുയായികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. സംഘർഷത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഇരു പക്ഷങ്ങളും ചേരി തിരിഞ്ഞ് അക്രമങ്ങളിൽ ഏർപ്പെട്ടതിന് പിന്നാലെ പാർട്ടി ആസ്ഥാനമായ 'എംജിആർ മാളികൈ' സംസ്ഥാന സർക്കാർ സീൽ ചെയ്‌തിരുന്നു.

1972ൽ അന്തരിച്ച മുൻ മുഖ്യമന്ത്രി എംജിആറിന്‍റെ (എം ജി രാമചന്ദ്രൻ) നേതൃത്വത്തിലാണ് എഐഎഡിഎംകെ രൂപീകരിച്ചത്. അദ്ദേഹം തന്നെയായിരുന്നു പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി. 1989 മുതൽ 2016 വരെ പാർട്ടിയുടെ ഉന്നത പദവിയിൽ നിന്ന് നയിച്ചത് ജെ ജയലളിത ആയിരുന്നു.

ജയലളിതയുടെ മരണശേഷം പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ജയലളിതയുടെ അടുത്ത അനുയായി വി കെ ശശികല തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് അവർ അഴിമതി കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.

ABOUT THE AUTHOR

...view details