ന്യൂഡല്‍ഹി: ചികിത്സയ്‌ക്കായി സിദ്ദീഖ് കാപ്പനെ മഥുര ജയിലിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദേശം. എയിംസ്, ആര്‍.എം.എല്‍ എന്നിവയില്‍ ഏതെങ്കിലും ആശുപത്രി പരിഗണിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സിദ്ദീഖ് കാപ്പന് ജാമ്യത്തിനായി ഉത്തര്‍പ്രദേശിലെ വിചാരണ കോടതിയെ സമീപിക്കാം. യു.പി സര്‍ക്കാര്‍ ഇടപ്പെട്ട് കാപ്പന് കിടക്ക ലഭ്യമാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ചിന്‍റേതാണ് നിര്‍ദേശം.
സിദ്ദീഖ് കാപ്പൻ കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ സുപ്രീംകോടതിയില്‍ റിപ്പോർട്ട് നൽകിയിരുന്നു. ഇന്നലെ അദ്ദേഹത്തെ മഥുര മെഡിക്കൽ കോളജിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് തിരിച്ച് ജയിലിലേക്ക് കൊണ്ടുപോയെന്നാണ് സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നത്. സിദ്ദീഖ് കാപ്പന് അടിയന്തര ചികിത്സ നൽകണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സുപ്രീംകോടതിയെ സമീപിച്ചത്.