കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ റെക്കോഡ് വിജയത്തിലൂടെ രാഷ്‌ട്രീയ എതിരാളികള്‍ക്ക് മറുപടി നല്‍കാന്‍ ലക്ഷ്യം വച്ച് മോദി

ഗുജറാത്തില്‍ കേവലം അധികാരം നിലനിര്‍ത്തുക എന്നതല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യം വയ്‌ക്കുന്നത്, മറിച്ച് റെക്കോഡ് വിജയം നേടി ബിജെപിയുടെ അധീശത്വം ഗുജറാത്തില്‍ തുടരുകയാണെന്നുള്ള രാഷ്‌ട്രീയ സന്ദേശം എതിരാളികള്‍ക്ക് നല്‍കുകയാണ്. പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകനായ ശേഖര്‍ അയ്യര്‍ എഴുതുന്നു

By

Published : Nov 22, 2022, 8:49 PM IST

Modi wants to set a new record for BJP  മോദി  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഗുജറാത്ത് തെരഞ്ഞെടുപ്പ്  Gujarat election  ശേഖര്‍ അയ്യര്‍ ലേഖനം  Shekhar Iyer opinion piece  ഗുജറാത്ത് തെരഞ്ഞെടുപ്പ് വിശകലനം  Gujarat election analysis
ഗുജറാത്തില്‍ റെക്കോഡ് വിജയത്തിലൂടെ രാഷ്‌ട്രീയ എതിരാളികള്‍ക്ക് മറുപടി നല്‍കാന്‍ ലക്ഷ്യം വെച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഗുജറാത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണം കണ്ടാല്‍ ഒരു പക്ഷെ നമുക്ക് തോന്നിയേക്കാം ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതുവിധേനേയും വിജയിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണെന്ന്. ഭരണവിരുദ്ധ വികാരവും റിബല്‍ സ്ഥാനാര്‍ഥികളും തങ്ങളുടെ വിജയത്തെ തട്ടിമാറ്റിയേക്കാം എന്ന് ബിജെപി ഭയക്കുന്നുണ്ടെന്ന്. എന്നാല്‍ താഴെതട്ടിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ബിജെപിയുടെ എതിരാളികള്‍ പോലും എത്തിചേരുന്ന നിഗമനം അധികാരത്തില്‍ ബിജെപി വരുമോ എന്നുള്ളതില്‍ നരേന്ദ്ര മോദിക്കോ മറ്റ് ബിജെപി നേതാക്കള്‍ക്കോ അത്രമാത്രം ആശങ്കയില്ല എന്നാണ്.

യഥാര്‍ഥത്തില്‍ നരേന്ദ്ര മോദി ലക്ഷ്യംവയ്‌ക്കുന്നത് 1985ല്‍ കോണ്‍ഗ്രസ് മാധവ് സിങ് സൊലങ്കിയുടെ നേതൃത്വത്തില്‍ കാഴ്‌ചവച്ചത് പോലുള്ള പ്രകടനം ബിജെപി ഇത്തവണ കാഴ്‌ചവയ്‌ക്കണമെന്നാണ്. 1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെയുള്ള 182 സീറ്റുകളില്‍ 149 സീറ്റുകളും നേടിയിരുന്നു.

റെക്കോഡ് സീറ്റുകള്‍ ലക്ഷ്യമിട്ട് മോദി: ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍ മോദി 150 സീറ്റുകള്‍ എന്ന ലക്ഷ്യമാണ് വച്ചിരിക്കുന്നതെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ബിജെപിയിലെ രണ്ടാമനായ അമിത് ഷാ കണക്കുകുട്ടുന്നത് 130 സീറ്റുകള്‍ വരെ ബിജെപിക്ക് നേടാന്‍ സാധിക്കും എന്നാണ്. ഗുജറാത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ ബിജെപി റെക്കോഡ് സൃഷ്‌ടിക്കണമെന്ന് ഇത്രമാത്രം പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് എന്തിനായിരിക്കാം?

മോദി ആഗ്രഹിക്കുന്നത് ബിജെപിയുടെ ഗുജറാത്തിലെ അധീശത്വം ഇപ്പോഴും സുശക്‌തമാണെന്ന് തെരഞ്ഞെടുപ്പ് പ്രകടനത്തിലൂടെ വിമര്‍ശകര്‍ക്ക് ബിജെപി കാണിച്ച് കൊടുക്കണമെന്നാണ്. ഗുജാറത്തിന്‍റെ രാഷ്‌ട്രീയ ഭൂമികയില്‍ പുതുതായി വന്ന ആം ആദ്‌മി പാര്‍ട്ടി സൗജന്യങ്ങളും മറ്റും വാഗ്‌ദാനം നല്‍കി പുതിയ നറേറ്റീവുകള്‍ സൃഷ്‌ടിച്ചാലും അവയൊന്നും ബിജെപിയുടെ ഗുജറാത്തിലെ പിടി അയയാന്‍ പര്യാപ്‌തമല്ലെന്ന് തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു.

ആപ്പിന്‍റെ വരവോടെയുള്ള രാഷ്‌ട്രീയ സാഹചര്യം അനുകൂലമാക്കണമെന്ന് മോദി: രണ്ട് രാഷ്‌ട്രീയ ഘടകങ്ങള്‍ ബിജെപി പരമാവധി ഉപയോഗപ്പെടുത്തണമെന്ന് നരേന്ദ്ര മോദി ബിജെപി നേതാക്കളോട് ആവശ്യപ്പെടുന്നു. ഒരു ഘടകം ആം ആദ്‌മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടതാണ്. വളരെയധികം ഉല്‍സാഹത്തോടും ആരവങ്ങളുമോടെയാണ് ആം ആദ്‌മി പാര്‍ട്ടി രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം അവരുടെ പ്രചാരണം തണുത്ത മട്ടിലായി.

ഇതിന് കാരണം അവരുടെ സ്ഥാനാര്‍ഥികള്‍ പലരും അപരിചിത മുഖങ്ങള്‍ ആണെന്നുള്ളതാണ്. സൗരാഷ്‌ട്രയിലും തെക്കന്‍ ഗുജറാത്തിലും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇത് ആപ്പിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആപ്പ് സ്ഥാനാര്‍ഥികളുടെ ഈ അപരിചിത്വം പരമാവധി മുതലെടുക്കണമെന്നാണ് ബിജെപി നേതാക്കള്‍ക്ക് മോദി നല്‍കിയ നിര്‍ദേശം.

രണ്ടാമത്തെ ഘടകം ആപ്പിന്‍റെ മുന്നേറ്റങ്ങള്‍ കോണ്‍ഗ്രസിന്‍റെ ചെലവിലായിരിക്കും എന്നുള്ളതാണ്. ഇതിന്‍റെ പ്രധാന കാരണം പ്രതിപക്ഷത്തിന്‍റെ സ്‌പേസ് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയാത്തതാണ്. 2017ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കാഴ്‌ചവച്ച മികച്ച പ്രകടനത്തിന്‍റെ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.

2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകളുടെ എണ്ണം 99ല്‍ പരിമിതപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ അധികാരത്തില്‍ ഏറിയതിന് ശേഷമുള്ള ഏറ്റവും കുറവ് സീറ്റുകളായിരുന്നു ആ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്.

മോദി അനുകൂലവും സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് വിരുദ്ധവുമായ വികാരം: ഗുജറാത്തില്‍ നിലനില്‍ക്കുന്നത് കേന്ദ്രത്തിലെ മോദി ഭരണത്തിന് അനുകൂലമായ വികാരവും അതേസമയം തന്നെ ഗുജറാത്തിലെ ബിജെപി നേതൃത്വത്തിനെതിരെയുള്ള ഭരണവിരുദ്ധവികാരവുമാണ് എന്നാണ് പ്രതിപക്ഷ നേതാക്കള്‍ പോലും വിലയിരുത്തുന്നത്. ഈ രണ്ട് വികാരങ്ങള്‍ തമ്മിലുള്ള അനുപാതത്തിലുള്ള വ്യത്യാസമായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കുക.

2001 മുതല്‍ 2014വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ജനപ്രിയത ഇപ്പോഴും ഗുജറാത്തില്‍ ഇടിഞ്ഞിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. തീര്‍ച്ചയായും നരേന്ദ്ര മോദിക്ക് പിന്നാലെ വന്ന ആനന്ദിബെന്‍ പട്ടേലിന്‍റെയും വിജയ്‌ രൂപാണിയുടെയും ഭരണത്തില്‍ ജനങ്ങള്‍ നിരാശരായിരുന്നു. സംവരണത്തിന് വേണ്ടിയുള്ള പട്ടേല്‍ സമുദായത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്നാണ് ആനന്ദി ബെന്‍ രാജിവയ്‌ക്കുകയും വിജയി രൂപാണി മുഖ്യമന്ത്രിയാകുകയും ചെയ്‌തത്. 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനത്തെ ദുര്‍ബലമാക്കിയത് പട്ടേല്‍ സമുദായത്തിന്‍റെ സംവരണത്തിനുവേണ്ടിയുള്ള പ്രതിഷേധമായിരുന്നു.

മോദി കേന്ദ്രീകൃത പ്രചരണം: എന്നാല്‍ മോദി എന്ന വ്യക്തിയില്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണം ബിജെപിയെ ഇത്തരം പരിമിതികളെ അതിജീവിക്കാന്‍ സഹായിക്കുന്നു. നരേന്ദ്ര മോദി തന്‍റെ പേരിലാണ് ബിജെപിക്കായി വോട്ട് അഭ്യര്‍ഥിക്കുന്നത്.

ഈ തെരഞ്ഞടുപ്പിലെ തന്‍റെ ആദ്യത്തെ പ്രചരണ റാലിയില്‍ മോദി മുഴക്കിയ മുദ്രാവാക്യം "ഞാനാണ് ഈ കാണുന്ന ഗുജറാത്ത് പടുത്തുയര്‍ത്തിയത്" എന്നാണ്. ഗുജറാത്തില്‍ ബിജെപിക്ക് വന്‍ വിജയമുണ്ടാകുമെന്ന് പ്രവചിക്കുകയും ചെയ്‌തു മോദി. ഗുജറാത്തിനെ അവഹേളിക്കുകയും വിദ്വേഷ പ്രചരണം നടത്തുകയും ചെയ്യുന്ന ശക്തികളെ ജനങ്ങള്‍ ആട്ടിയോടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചല്‍പ്രദേശില്‍ എന്ന പോലെ തന്നെ ഗുജറാത്തിലും വളരെ തുറന്ന് തന്നെയാണ് നരേന്ദ്ര മോദി സ്ഥാനാര്‍ഥികളേക്കാള്‍ പ്രധാനം പാര്‍ട്ടിയും താനുമാണെന്ന് ജനങ്ങളോട് പറഞ്ഞത്. "ആരാണ് ബിജെപി സ്ഥാനാര്‍ഥിയെന്ന് നിങ്ങള്‍ ഓര്‍ക്കേണ്ടതില്ല. നിങ്ങള്‍ താമര ചിഹ്‌നം മാത്രം ഓര്‍ത്താല്‍ മതി. താമര ചിഹ്‌നത്തിന് നല്‍കുന്ന ഓരോ വോട്ടുകളും മോദിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിങ്ങളുടെ ആശീര്‍വാദമായി എത്തിച്ചേരും".

തന്‍റെ എല്ലാ തെരഞ്ഞെടുപ്പ് റാലികളിലും മോദി ജനങ്ങളോട് അഭ്യര്‍ഥിക്കുന്ന മറ്റൊരു കാര്യം വോട്ടിങ് ശതമാനത്തില്‍ മുമ്പുള്ള റെക്കോഡുകള്‍ തിരുത്തികുറിക്കണമെന്നാണ്. ബിജെപിക്ക് മാത്രം വോട്ട് ചെയ്യണമെന്നല്ല ആഭ്യര്‍ഥനയെന്നും എല്ലാവരും വോട്ട് ചെയ്‌ത് കൊണ്ട് ജനാധിപത്യത്തിന്‍റെ ഉത്സവത്തില്‍ പങ്കെടുക്കണമെന്നാണെന്ന് മോദി പറയുന്നു.

ഗുജറാത്തില്‍ ഇത്തവണ ബിജെപിക്ക് റെക്കോഡ് സീറ്റുകള്‍ നല്‍കണമെന്ന് വോട്ടര്‍മാരോട് പ്രധാനമന്ത്രി അഭ്യര്‍ഥിക്കുന്നു. "ഞാന്‍ ആഗ്രഹിക്കുന്നത് ഭുപേന്ദ്ര പട്ടേല്‍ നരേന്ദ്ര മോദിയുടെ റെക്കോഡ് തിരുത്തികുറിക്കണമെന്നാണ്. അങ്ങനെ വന്നാല്‍ എനിക്ക് ഡല്‍ഹിയിലേക്ക് തിരിച്ചുപോയി അവിടെയുള്ള ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഗുജറാത്തിനെയും രാജ്യത്തെയും വികസനത്തിന്‍റെ പാതയില്‍ മുന്നോട്ട് നയിക്കാനായി നമ്മളെല്ലാവരും കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്", മോദി പറയുന്നു.

പല ആളുകളും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷപാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ആത്‌മവിശ്വാസം ജനിപ്പിക്കുന്നില്ല. കെജ്‌രിവാള്‍ ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം പരിശോധിക്കപ്പെട്ടിട്ടില്ലാത്ത ഒരു രാഷ്‌ട്രീയ നേതാവാണ്. കോണ്‍ഗ്രസ് ആണെങ്കില്‍ അഹമ്മദ് പട്ടേലിനെ പോലെ തന്ത്രങ്ങള്‍ മെനയാന്‍ കഴിവുള്ള നേതാവിന്‍റെ അഭാവത്താല്‍ ബുദ്ധിമുട്ടുന്നു.

പട്ടേല്‍ സമുദായത്തിന്‍റെ പിന്തുണ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി:2021 സെപ്‌റ്റംബറില്‍ വിജയി രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം ഭുപേന്ദ്ര പട്ടേലിനെ ആ സ്ഥാനത്തേക്ക് നിശ്ചയിച്ചുകൊണ്ട് ഒരു പ്രധാനപ്പെട്ട അഴിച്ചുപണിയാണ് ഗുജറാത്തിലെ ബിജെപി നേതൃസ്ഥാനത്ത് നരേന്ദ്ര മോദി നടത്തിയത്. അമിത്‌ ഷായാണ് വിജയി രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

രുപാണിയോടൊപ്പം മന്ത്രിമാരായിരുന്ന പല മുതിര്‍ന്ന നേതാക്കളേയും മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇവര്‍ക്ക് ടിക്കറ്റും നല്‍കിയില്ല. പട്ടേല്‍ സമുദായത്തിന്‍റെ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ തീരുമാനങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ വിഭാഗത്തിലെ വലിയൊരു വിഭാഗം ബിജെപിയെ കൈയൊഴിഞ്ഞിരുന്നു.

പട്ടേല്‍ സമുദായം ഇത്തവണ പൂര്‍ണമായും തങ്ങളെ പിന്തുണയ്‌ക്കുമെന്ന ആത്‌മവിശ്വാസമാണ് ബിജെപി നേതാക്കള്‍ക്കുള്ളത്. പട്ടേല്‍ പ്രക്ഷോഭത്തെ നയിച്ച യുവനേതാക്കളില്‍ ഒരാളായ ഹാര്‍ദിക് പട്ടേല്‍ ഇപ്പോള്‍ ബിജെപിയിലാണ്. കോണ്‍ഗ്രസ് കൂടാരം വിട്ടാണ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക് എത്തിയത്.

ആദിവാസി മേഖലകളില്‍ കഠിനാധ്വാനം ആഹ്വാനം ചെയ്‌ത് മോദി:ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ നല്ല പ്രകടനം കാഴ്‌ചവയ്‌ക്കുന്നതിനായി കഠിനാധ്വാനം ചെയ്യാന്‍ ബിജെപി നേതാക്കളോട് നിര്‍ദേശിച്ചിരിക്കുകയാണ് മോദി. സൗരാഷ്‌ട്രയിലും ദക്ഷിണ ഗുജറാത്തിലും ഉണ്ടായേക്കാവുന്ന സീറ്റുകളുടെ കുറവ് ആദിവാസി മേഖലകളിലെ മികച്ച പ്രകടനത്തിലൂടെ നികത്തുകയാണ് ലക്ഷ്യം.

തന്നെ ഗുജറാത്തിലെ ജനങ്ങള്‍ നിരാശപ്പെടുത്തില്ല എന്ന ആത്‌മവിശ്വാസമാണ് മോദിക്കുള്ളത്. എല്ലാ തെരഞ്ഞെടുപ്പ് റാലികളിലും താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തില്‍ കൊണ്ടുവന്ന പദ്ധതികളെപ്പറ്റിയും മാറ്റങ്ങളെപ്പറ്റിയുമാണ് മോദി സംസാരിക്കുന്നത്. നര്‍മ്മദാ ഡാം പദ്ധതി പൂര്‍ത്തികരിച്ച് ജലദൗര്‍ബല്യം നേരിടുന്ന പ്രദേശങ്ങളില്‍ ജലമെത്തിച്ച കാര്യം മുതല്‍ വിവിധ മേഖലകളില്‍ കൊണ്ടുവന്ന പുതിയ പ്രവര്‍ത്തനങ്ങളെപ്പറ്റി വാതോരാതെ മോദി സംസാരിക്കുന്നു.

ബിജെപി ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ അത് ഒരു ചരിത്രമായിരിക്കും. 2002 ഡിസംബറിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്നത്. അന്ന് ബിജെപി നേടിയത് ആകെയുള്ള 182 സീറ്റുകളില്‍ 127 സീറ്റുകളാണ്.

കോണ്‍ഗ്രസ് സംഘടനാസംവിധാനം ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന കാഴ്‌ചയാണ് 2022ല്‍ ദൃശ്യമാകുന്നത്. കോണ്‍ഗ്രസിന് ഗുജറാത്തിലെ ജനങ്ങളുടെ ഇടയില്‍ ഇപ്പോഴും പിന്തുണയുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഉയരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

(ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ മുന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററാണ് ലേഖകന്‍. ഡെക്കാന്‍ ഹെറാള്‍ഡ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ദ ഇന്‍ഡിപെന്‍ഡന്‍റ്, യുഎന്‍ഐ എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്‌തിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ രാഷ്‌ട്രീയ നീരിക്ഷണ ലേഖനങ്ങള്‍ എഴുതാറുണ്ട്. പല പ്രമുഖ ദേശീയ ചാനലുകളിലും സാമ്പത്തികവും രാഷ്‌ട്രീയവുമായ വിഷയങ്ങളിലുള്ള സംവാദങ്ങളില്‍ അതിഥിയായും പങ്കെടുക്കാറുണ്ട് ശേഖര്‍ അയ്യര്‍)

ABOUT THE AUTHOR

...view details