കൊല്‍ക്കത്ത:ബംഗാളില്‍ 21-കാരിയായ മോഡലിനെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗോബർദംഗ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ പൂജ സർക്കാറിനെയാണ് ബാൻസ്ദ്രോണിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസത്തിനിടെ പശ്ചിമബംഗാളില്‍ മരണപ്പെടുന്ന മൂന്നാമത്തെ മോഡലാണ് പൂജ സര്‍ക്കാര്‍.
ശനിയാഴ്‌ച സുഹൃത്തിനൊപ്പെം പൂജ സര്‍ക്കാര്‍ പുറത്ത് പോയിരുന്നു. മടങ്ങിയെത്തിയതിന് ശേഷം അര്‍ധരാത്രിയോടെ അവര്‍ക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. തുടര്‍ന്ന് യുവതി തന്‍റെ മുറിയിലേക്ക് ഓടി വാതിലടയ്‌ക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
സുഹൃത്ത് വാതില്‍ തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസഥര്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചപ്പോഴാണ് യുവതിയെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പൂജ സര്‍ക്കാര്‍ മരണപ്പെട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പൂജ സര്‍ക്കാരിന്‍റ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. പൂജ സര്‍ക്കാരിന്‍റെ മരണത്തിന് മുന്‍പ് കാമുകന്‍ തന്നെ വിളിച്ചിരുന്നുവെന്നാണ് സുഹൃത്ത് നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യം സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് അന്വേഷണസംഘം അഭിപ്രായപ്പെട്ടു.