ഭരത്പൂർ :ജോലി ചെയ്യുന്ന ഓഫിസിലെ തന്‍റെ കസേരയില്‍ പിതാവിനെയും തൊട്ടടുത്ത് മാതാവിനെയും ഇരുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വൈറല്‍. പലതരത്തിലുള്ള കുറ്റകൃത്യങ്ങളാല്‍ കുപ്രസിദ്ധി നേടിയ ഹരിയാനയിലെ മേവാത്ത് സ്വദേശിയായ ജബ്ബാർ ഖാനാണ് സോഷ്യല്‍ മീഡിയയിലെ ഈ സൂപ്പര്‍ താരം. ഇച്ഛാശക്തിയോടെ പഠിച്ച് ഐ.എ.എസ് നേടി, ഇപ്പോള്‍ രാജസ്ഥാനിലെ അൽവാറില്‍ തപാൽ വകുപ്പിൽ, പോസ്റ്റ് ഓഫിസ് സീനിയർ സൂപ്രണ്ടാണ് അദ്ദേഹം.
കുപ്രസിദ്ധിയുടെ മേവാത്തിന് മാത്രമല്ല, തങ്ങള്‍ക്കാകെ പ്രചോദനമാണ് ഈ ചിത്രമെന്ന് നെറ്റിസണ്‍സ് പറയുന്നു. പിതാവിന്‍റെ ചികിത്സാര്‍ഥമാണ് മാതാപിതാക്കൾ, സ്വദേശമായ മേവാത്തിലെ റുന്ദ് എന്ന ഗ്രാമത്തിൽ നിന്നും അൽവാറിലെത്തിയത്. മകന്‍ ജോലി ചെയ്യുന്ന സ്ഥാപനം കാണണമെന്ന ആഗ്രഹത്തില്‍ മാതാപിതാക്കള്‍ ഓഫിസിലെത്തി. ഈ സമയം ജബ്ബാര്‍ ഇവരെ തന്‍റെ മേശയ്‌ക്ക് മുന്‍പാകെ ഇരുത്തുകയും ചിത്രമെടുക്കുകയുമായിരുന്നു.
മേവാത്തിന്‍റെ പ്രതിച്ഛായ മാറ്റാന്‍ ജബ്ബാര്‍ :പ്ലസ് വണ്‍ ക്ലാസ് വരെ തന്‍റെ ഗ്രാമത്തിൽ നിന്നാണ് ഖാൻ വിദ്യാഭ്യാസം നേടിയത്. പ്ലസ് ടു സിക്കാറില്‍ നിന്നും. അൽവാറിൽ നിന്ന് ബിരുദവും ജയ്‌പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം നേവിയില്‍ നിയമനം ലഭിച്ചു. പിന്നീട്, അസിസ്റ്റന്‍റ് റെയിൽവേ മാസ്റ്ററായി ജോലി ലഭിച്ചു.
തുടർന്ന്, യു.പി.എസ്.സി വഴി അസിസ്റ്റന്‍റ് റെയിൽവേ കമ്മിഷണറായി. 2017-ൽ തപാൽ വകുപ്പില്‍ ജോലി ലഭിച്ചു. തന്‍റെ ഗ്രാമത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള യുവാക്കളെ വിദ്യാഭ്യാസവും ഉന്നത തൊഴില്‍ നേടാനുമുള്ള ആത്മവിശ്വാസം പകര്‍ന്നുനല്‍കാനും ജബ്ബാര്‍ ഖാന്‍ ശ്രമം നടത്തുന്നുണ്ട്. സമൂഹത്തെ മികവുറ്റതാക്കാനുള്ള ഒരേയൊരു മാധ്യമം വിദ്യാഭ്യാസമാണെന്നാണ് ഈ യുവ ഐ.എ.എസുകാരന്‍റെ ബോധ്യം. മികവിന്‍റെ പടവുകളിലേക്ക് മേവാത്തിനെ നയിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ജബ്ബാര്‍ ഖാന്‍.