ഷില്ലോംഗ്: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മേഘാലയ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഈ മാസം 23 മുതലാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി ഇല്ലാത്തത്.
നാളെ മുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ 14 ദിവസത്തേക്ക് അടച്ചിടണമെന്നും എന്നാൽ എൽഎസ്എൽസി അടക്കമുള്ള ബോർഡ് പരീക്ഷകൾ തുടരുമെന്നും മുഖ്യമന്ത്രി കോൺറാഡ് കെ സംഗ്‌മ പറഞ്ഞു. പ്രാദേശിക ടൂറിസം തുടരും. കൂടുതൽ സഞ്ചാരികൾ വരാൻ സാധ്യതയുള്ള കേന്ദ്രങ്ങൾ അടച്ചിടും. പ്രദേശത്തെ ആൾക്കൂട്ടത്തെ നിരീക്ഷിക്കാൻ കമ്മിഷണർമാരെ ചുമതലപ്പെടുത്തും. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സർക്കാർ, സ്വകാര്യ ഓഫീസുകൾ 50 ശതമാനം ജീവക്കാരോടെയാണ് പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ പ്രധാനപ്പെട്ട കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഈ നിയന്ത്രണം ബാധകമല്ല.