കേരളം

kerala

Manipur Violence| 'ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം എന്താണ് പണി ?'; കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീം കോടതി

By

Published : Aug 1, 2023, 4:55 PM IST

മണിപ്പൂര്‍ കലാപത്തിനിടെ സ്‌ത്രീകളെ നഗ്‌നമായി നടത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവം അടക്കം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വിമര്‍ശനം

Manipur Violence supreme court  Manipur Violence  സുപ്രീം കോടതി
Manipur Violence

ന്യൂഡൽഹി:മണിപ്പൂര്‍ കലാപ വിഷയത്തില്‍ കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. മെയ് ആദ്യം മുതൽ ജൂലൈ അവസാനം വരെ മണിപ്പൂരില്‍ ക്രമസമാധാനത്തിലും ഭരണഘടന സംവിധാനത്തിലും സമ്പൂർണ തകർച്ചയാണ് ഉണ്ടായത്. ജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എന്താണ് പണിയെന്നും സുപ്രീം കോടതി ചോദിച്ചു.

സ്‌ത്രീകളെ നഗ്‌നമായി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌ത വൈറല്‍ വീഡിയോ സംഭവം അടക്കമുള്ള വിഷയം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പരാമര്‍ശം. ഈ വിഷയത്തിലെ പൊലീസിന്‍റെ അനാസ്ഥയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 11 എഫ്‌ഐആറുകൾ സിബിഐക്ക് കൈമാറാൻ സർക്കാർ നിർദേശിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ തുഷാര്‍ മേത്ത ഇത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചു.

മെയ് മുതൽ ജൂലൈ വരെ മണിപ്പൂരില്‍ ക്രമസമാധാനവും ഭരണഘടന സംവിധാനവും പൂർണമായി തകർന്നതായി ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മണിപ്പൂരിൽ ക്രമസമാധാനം നിലനില്‍ക്കാത്ത അവസ്ഥയാണുള്ളത്. സംസ്ഥാന പൊലീസിന് വേണ്ടവിധം അന്വേഷിക്കാനും നടപടിയെടുക്കാനും കഴിയുന്നില്ല. ക്രമസമാധാന കാര്യത്തില്‍ പൂർണ നിയന്ത്രണം അവർക്ക് നഷ്‌ടപ്പെട്ടു. ജനങ്ങളെ സംരക്ഷിക്കാൻ നിയമത്തിന് കഴിയുന്നില്ലെങ്കിൽ അവർ എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

'കേസെടുക്കാന്‍ പോലും പര്യാപ്‌തമല്ലാത്ത സാഹചര്യമാണുള്ളത്. രണ്ട് മാസമായി സ്ഥിതിഗതികൾ വളരെ മോശമാണ്. നിങ്ങൾക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനോ പൊലീസിന് അറസ്റ്റ് ചെയ്യാനോ പോലും കഴിഞ്ഞില്ല.' - ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍, കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ മനസിലാക്കിയ നിമിഷം കേസ് സിബിഐക്ക് കൈമാറിയെന്ന് മേത്ത പറഞ്ഞു. 50 കേസുകൾ സിബിഐയിലേക്ക് പോയെങ്കില്‍ ബാക്കി 5,500 കേസുകളുടെ കാര്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്. സംസ്ഥാന പൊലീസിന് അന്വേഷിക്കാന്‍ കഴിവില്ലെന്നും ക്രമസമാധാനപാലനം അവിടെ ഇല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

'മണിപ്പൂരില്‍ ആർക്കും പൊറുക്കാന്‍ പറ്റാത്ത തെറ്റ്':രാജ്യത്തുടനീളം സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും അത് യാഥാർഥ്യമാണെന്നും സുപ്രീം കോടതി. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മണിപ്പൂരിൽ നടക്കുന്ന സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആർക്കും പൊറുക്കാന്‍ പറ്റാത്തതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജൂലൈ 31നാണ് കോടതി ഈ നിരീക്ഷണം പുറപ്പെടുവിച്ചത്. മണിപ്പൂര്‍ വിഷയത്തില്‍, പശ്ചിമ ബംഗാളിലും ഛത്തീസ്‌ഗഡിലും നടന്ന സംഭവങ്ങള്‍ അഭിഭാഷക ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ |'മണിപ്പൂരിലേത് മുന്‍പില്ലാത്ത വിധം സംഭവങ്ങള്‍'; സ്‌ത്രീകള്‍ക്കെതിരായി പൊറുക്കാന്‍ പറ്റാത്ത അതിക്രമങ്ങള്‍ നടക്കുന്നെന്ന് സുപ്രീം കോടതി

പശ്ചിമ ബംഗാളിലും ഛത്തീസ്‌ഗഡിലും റിപ്പോര്‍ട്ട് ചെയ്‌ത, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ മണിപ്പൂരിന് സമാനമാണെന്ന് അഭിഭാഷക ബൻസുരി സ്വരാജാണ് വാദിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വാദത്തിനെതിരായ നിരീക്ഷണം മുന്നോട്ടുവച്ചത്.

ABOUT THE AUTHOR

...view details