കേരളം

kerala

By

Published : Aug 3, 2023, 12:09 PM IST

Updated : Aug 3, 2023, 2:28 PM IST

ETV Bharat / bharat

കലാപത്തില്‍ കൊല്ലപ്പെട്ട 35 കുക്കികളുടെ സംസ്‌കാരം തടഞ്ഞ് മണിപ്പൂര്‍ ഹൈക്കോടതി

സംസ്‌കരിക്കാൻ പദ്ധതിയിട്ടിരുന്ന ചുരാചന്ദ്പൂരിലെ ശ്‌മശാന സ്ഥലത്ത് തൽസ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിർദേശം, സംസ്ഥാന സർക്കാര്‍ വിഷയത്തിൽ പരിഹാരം കാണണമെന്നും കോടതി

manipur high court  manipur riot  manipur violence  Manipur  Manipur high court order in funerals of kuki  kuki  kuki zomi  മണിപ്പൂർ  കുക്കി വിഭാഗം  മണിപ്പൂർ കുക്കി വിഭാഗം  കുക്കി വിഭാഗത്തിലെ കൊല്ലപ്പെട്ടവരുടെ സംസ്കാരം  ഹൈക്കോടതി  മണിപ്പൂർ ഹൈക്കോടതി  മണിപ്പൂർ ശവസംസ്‌കാര ചടങ്ങുകൾ  മണിപ്പൂർ ശവസംസ്കാരം  മണിപ്പൂർ കുക്കി
Manipur high court

ഇംഫാൽ : വംശീയ കലാപത്തിൽ കൊല്ലപ്പെട്ട കുക്കി സോമി വിഭാഗത്തിലെ 35 പേരുടെ കൂട്ട സംസ്‌കാരം തടഞ്ഞ് മണിപ്പൂർ ഹൈക്കോടതി. സംസ്‌കരിക്കാൻ പദ്ധതിയിട്ടിരുന്ന ചുരാചന്ദ്പൂർ (Churachandpur) ജില്ലയിലെ ഹവോലായ് ഖോപി ഗ്രാമത്തിലെ ശ്‌മശാന സ്ഥലത്ത് തൽസ്ഥിതി തുടരണമെന്ന് മണിപ്പൂർ ഹൈക്കോടതി നിർദേശിച്ചു. വിഷയത്തിൽ ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിർദേശവും നൽകി.

ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരനാണ് രാവിലെ ആറ് മണിക്ക് വാദം കേട്ട ശേഷം ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ തങ്ങളുമായി നടത്തിയ മാരത്തോൺ ചർച്ചയെ തുടർന്ന് സംസ്‌കാര ചടങ്ങുകൾ മാറ്റിവയ്ക്കാ‌ൻ തീരുമാനിച്ചുവെന്ന് കുക്കി നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യർഥനയെത്തുടർന്ന് കുക്കി-സോമി വിഭാഗം സംഘടനയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) സംസ്‌കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവയ്‌ക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

സംസ്‌കാരം അഞ്ച് ദിവസം കൂടി വൈകിപ്പിക്കണമെന്ന അഭ്യർഥന മാനിച്ചാൽ അതേ സ്ഥലത്ത് തന്നെ അനുവദിക്കുമെന്നും ശ്‌മശാനത്തിനായി സർക്കാർ ഭൂമി നിയമവിധേയമാക്കുമെന്നും എംഎച്ച്എ (ആഭ്യന്തരമന്ത്രാലയം) തങ്ങളോട് പറഞ്ഞതായി ഐടിഎൽഎഫ് അറിയിച്ചു. മിസോറാം മുഖ്യമന്ത്രിയും സമാനമായ അഭ്യർഥന നടത്തിയിരുന്നതായി ഐടിഎൽഎഫ് കൂട്ടിച്ചേർത്തു. രാത്രി വൈകി വിവിധ കക്ഷികളുമായി നീണ്ട ചർച്ചകൾക്ക് ശേഷം, അഞ്ച് ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകിയാൽ എംഎച്ച്എയുടെ അഭ്യർഥന തങ്ങൾ പരിഗണിക്കാം എന്ന ധാരണയിലെത്തിയെന്നും ഐടിഎൽഎഫ് അറിയിച്ചു.

സംസ്‌കാര ചടങ്ങുകളെ തുടർന്നും സംഘർഷാവസ്ഥ : മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തില്‍പ്പെട്ട 35 പേരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടത്താനായിരുന്നു തീരുമാനം. മെയ്‌തെയ് ഭൂരിപക്ഷ പ്രദേശമായ ബിഷ്‌ണുപൂര്‍ ജില്ലയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്താൻ തീരുമാനിച്ചത്. എന്നാൽ, ഇതിനെതിരെ മെയ്‌തെയ് വിഭാഗം രംഗത്തെത്തുകയായിരുന്നു. വംശീയ കലാപം നിലനിൽക്കുന്ന മണിപ്പൂരിൽ സംസ്‌കാരത്തെ ചൊല്ലിയും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. കൊല്ലപ്പെട്ടവരുടെ കൂട്ട സംസ്‌കാരം ഇന്ന് നടത്തുമെന്ന് ഐടിഎൽഎഫ് (ദ ഇൻഡിജനസ് ​ട്രൈബൽ ലീഡേഴ്‌സ് ഫോറം) പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ, ഇതിന് പിന്നാലെ സംസ്‌കാരച്ചടങ്ങ് അനുവദിക്കില്ലെന്ന നിലപാടുമായി ​മെയ്തേയ് വിഭാഗം രംഗത്തെത്തിയതോടെ സ്ഥിതി വഷളായി. തങ്ങൾക്ക് ആധിപത്യമുള്ള ബിഷ്‌ണുപൂർ ജില്ലയിലെ സർക്കാർ ഭൂമിയായ ടോർബംഗ് ബംഗ്ലാവിലാണ് കുക്കികൾ സംസ്‌കാരം നടത്താൻ ഒരുങ്ങുന്നത് എന്നും ഇത് ഗുരുതര പ്രത്യാഘാതം സൃഷ്‌ടിക്കും എന്നുമാണ് മെയ്തേയ് വിഭാഗം നൽകിയ മുന്നറിയിപ്പ്.

എന്നാൽ, മെയ്തേയികളുടെ അവകാശവാദം തെറ്റാണെന്നും ചുരാചന്ദ്പൂർ ജില്ലയിൽ ഉൾപ്പെടുന്ന ബോൾജാങ് ഗ്രാമത്തിലെ പൊതുസ്ഥലത്താണ് കൊല്ലപ്പെട്ടവരുടെ സംസ്‌കാരം നടത്താൻ ഉദ്ദേശിക്കുന്നത് എന്നും ഐടിഎൽഎഫ് അറിയിച്ചിരുന്നു. ഏതെങ്കിലും ഗ്രൂപ്പുകൾ സംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ, അനന്തരഫലങ്ങൾക്ക് അവർ ഉത്തരവാദികളായിരിക്കുമെന്നും ഐടിഎൽഎഫ് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ഇരുവിഭാഗങ്ങളും നിലപാടിൽ ഉറച്ചു നിന്നതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് ബിഷ്‌ണുപൂർ - ചുരാചന്ദ്പൂർ ജില്ല അതിർത്തിയിലേക്ക് കൂടുതൽ കേന്ദ്ര സുരക്ഷ സേനയെ എത്തിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കുക്കി വിഭാഗക്കാരുടെ സംസ്‌കാര ചടങ്ങുകൾ ഹൈക്കോടതി താത്കാലികമായി തടഞ്ഞത്.

Last Updated : Aug 3, 2023, 2:28 PM IST

ABOUT THE AUTHOR

...view details