കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി പൂശാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തടഞ്ഞ് മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര ഉത്തരവ് സംസ്ഥാനം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്ത് അയച്ചു. ഇന്ന് അയച്ച കത്തിലൂടെയാണ് മമത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ പ്രതിഷേധം അറിയിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാവി നിറത്തിവുള്ള പെയിന്‍റും കേന്ദ്ര ലോഗോയും ഉപയോഗിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ നിറങ്ങളും ലോഗോകളും സംബന്ധിച്ച് കേന്ദ്രസർക്കാർ മുൻപ് മാർഗനിർദേശം പുറത്തു വിട്ടിരുന്നു. എന്നാൽ ഇത് അനുസരിയ്‌ക്കാത്ത സ്ഥാപനങ്ങൾക്ക് കേന്ദ്ര വിഹിതം മരവിപ്പിയ്‌ക്കുമെന്നും അറിയിച്ചിരുന്നു.
കേന്ദ്രത്തിന്‍റെ പുതിയ തീരുമാനത്തിൽ മമത ബാനർജി രോഷാകുലയായിരുന്നു. ഇതിനിടെയിലാണ് ആശുപത്രികൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്ര ലോഗോ ഉപയോഗിക്കണമെന്നും കാവി ചായം പൂശണമെന്നുമുള്ള പുതിയ മാനദണ്ഡം ഇറക്കുന്നത്.