തിരുമലയില്‍ പുലിയെ പിടികൂടി തിരുമല (ആന്ധ്രാപ്രദേശ്):തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്കുള്ള നടപ്പാതയില്‍ ആറ് വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലിയെ വനപാലകര്‍ പിടികൂടി. ഇന്നലെ (ഓഗസ്റ്റ് 13) രാത്രിയിലാണ് പുലി വനപാലകര്‍ സ്ഥാപിച്ചിരുന്ന കൂടിനുള്ളില്‍ കുടുങ്ങിയത്. പുലിയെ എസ് വി സൂ പാര്‍ക്കിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നിസാര പരിക്കുകളോടെയാണ് പുലിയ പിടികൂടിയത്. കൂട്ടിലകപ്പെട്ടതിന് പിന്നാലെയാണ് ഈ പരിക്കുകള്‍ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എസ് വി സൂ പാര്‍ക്കിലേക്ക് മാറ്റിയ ശേഷം പുലിക്ക് കൂടുതല്‍ ചികിത്സ നല്‍കുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (ഓഗസ്റ്റ് 11) തിരുമല ദര്‍ശനത്തിനെത്തിയ ആറ് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു കുട്ടിയെ പുലി ആക്രമിച്ചത്. കുടുംബത്തോടൊപ്പം കുട്ടി നടക്കവെ ആയിരുന്നു പുലിയുടെ ആക്രമണം.
ഇതിന് പിന്നാലെ കുട്ടിയുടെ വീട്ടുകാര്‍ ഒച്ചവച്ച് ബഹളമുണ്ടാക്കി. ഇതോടെ പുലി ആറുവയസുകാരിയെ കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും രാത്രി ആയതിനാല്‍ തെരച്ചില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന്, പ്രദേശത്ത് രാവിലെ നടത്തിയ തെരച്ചിലിലാണ് ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിന് കുറച്ച് അകലെ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. നെല്ലൂര്‍ ജില്ലയിലെ പോത്തിറെഡ്ഡിപാലം സ്വദേശിയായ പെൺകുട്ടി ആയിരുന്നു പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Read More :Girl killed by Leopard | തിരുപ്പതിയില്‍ പുള്ളിപ്പുലിയുടെ ആക്രമണം, 6 വയസുകാരിയ്ക്ക് ദാരുണാന്ത്യം
അതേസമയം, പ്രദേശത്ത് കുട്ടികള്‍ക്കെതിരെ പുലിയുടെ ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആറ് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ക്ഷേത്രത്തിലെ സുരക്ഷ ഉദ്യോഗസ്ഥരും വനംവകുപ്പും പ്രത്യേക യോഗം ചേര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
യോഗത്തില്‍ വൈകുന്നേരത്തിന് ശേഷം തിരുപ്പതി മലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യം ചര്‍ച്ചയായി. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷം 15 വയസിന് താഴെയുള്ള കുട്ടികളെ മല കയറാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ഏഴാം മൈലില്‍ വച്ച് കുട്ടികളുടെ കയ്യില്‍ മാതാപിതാക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ടാഗ് ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുലിയുടെ ആക്രമണത്തില്‍ നാല് വയസുകാരന് പരിക്ക്:ഇക്കഴിഞ്ഞ ജൂണില്‍ തിരുമല ദര്‍ശനത്തിനെത്തിയ കുര്‍ണൂല്‍ സ്വദേശികളായ ദമ്പികളുടെ മകന് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഹനുമാന്‍ ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെയാണ് കളിച്ചുകൊണ്ടിരുന് കുട്ടിയ പുലി ആക്രമിച്ചത്. കുട്ടിയുടെ തലയിലാണ് പുല കടിച്ചത്. പ്രദേശത്തുണ്ടായിരുന്നവര്‍ കല്ലെറിയുകയും ബഹളം വയ്‌ക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് പുലി കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
Read More :Leopard Attack | തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയ നാല് വയസുകാരനെ പുലി ആക്രമിച്ചു, പരിക്കുകളോടെ കുട്ടി ആശുപത്രിയില്‍