കേരളം

kerala

തോല്‍ക്കാനാവില്ല സ്വപ്‌നത്തിന് മുന്‍പില്‍; പരാജയം 6 തവണ, ഒടുവില്‍ 'കെഎസ്‌ ഷഹന്‍ഷാ ഐപിഎസ്'

ആര്‍പിഎഫ്, സിഐഎസ്എഫ് എന്നീ മേഖലകളിലെ സേവനങ്ങള്‍ക്ക് ശേഷമാണ് ഐപിഎസ് എന്ന സ്വപ്‌നം കെഎസ് ഷഹന്‍ഷാ എത്തിപ്പിടിച്ചത്

By

Published : Feb 10, 2023, 7:22 PM IST

Published : Feb 10, 2023, 7:22 PM IST

ks shahenshah successfully completes ips training  കെഎസ്‌ ഷഹന്‍ഷാ ഐപിഎസ്  കെഎസ് ഷഹന്‍ഷാ  ks shahenshah completes ips training Hyderabad
കെഎസ്‌ ഷഹന്‍ഷാ ഐപിഎസ്

ഹൈദരാബാദ്: ഒന്നോ രണ്ടോ തവണ പരാജയം സംഭവിച്ചാല്‍ പൊതുവെ പിന്തിരിയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, തൃശൂര്‍ സ്വദേശിയായ കെഎസ് ഷഹൻഷാ ഇക്കൂട്ടത്തില്‍ പെടുന്ന ആളല്ല. ഒരു തവണയല്ല, ആറ് തവണയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടത്. പക്ഷേ, ഏഴാം തവണ വിജയം കൈപ്പിടിയിലാക്കാനും ഒടുവില്‍ ഹൈദരാബാദില്‍ നിന്നും ഐപിഎസ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കാനും ഷഹൻഷായ്‌ക്കായി.

സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നിന്നുമാണ് ഈ തൃശൂരുകാരന്‍ ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയത്. ഇതില്‍, ഓൾറൗണ്ട് ടോപ്പറാവാന്‍ ഐപിഎസ് 74-ാമത് ആർആർ ബാച്ച് അംഗമായ അദ്ദേഹത്തിനായി. 1991ല്‍ ജനിച്ച കെഎസ് ഷെഹൻഷാ, തന്‍റെ 30-ാം വയസിലാണ് തന്‍റെ സ്വപ്‌ന നേട്ടം പേരിനൊപ്പം തുന്നിച്ചേര്‍ത്തത്. ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ വിഭാഗത്തിൽ ബി ടെക് പൂർത്തിയാക്കിയ അദ്ദേഹം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) അത്‌ലറ്റിക്‌സിൽ പരിശീലനം നേടിയിട്ടുണ്ട്. എട്ടുവർഷം കൊണ്ട് 30 സംസ്ഥാന, 14 ദേശീയ തല മെഡലുകൾ സ്വന്തമാക്കാനും ഈ ഇച്ഛാശക്തിയുടെ പ്രതീകത്തിനായി.

വിടാതെ പൊരുതി, ഒടുവില്‍ സ്വപ്‌നം കൈപ്പിടിയില്‍:സിഐഎസ്എഫിൽ അസിസ്റ്റന്‍റ് കമാൻഡന്‍റ്, ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സർവീസിൽ (ഐആർപിഎഫ്എസ്) ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറായും ജോലി ചെയ്‌തു. ഐആര്‍പിഎഫ്‌എസ് പരിശീലനത്തിന്‍റെ 48-ാം ബാച്ചിൽ മികച്ച ഇൻഡോർ, മികച്ച ഔട്ട്ഡോർ, മികച്ച പ്രൊബേഷണർ എന്നീ നേട്ടങ്ങള്‍ കൈവരിക്കാനും ഷഹന്‍ഷായ്‌ക്ക് കഴിഞ്ഞു. റെയിൽവേ ജോലിയിൽ പ്രവേശിച്ചപ്പോഴും ഐപിഎസ് സ്വപ്‌നം അദ്ദേഹം മനസില്‍ വലിയൊരു ആഗ്രഹമായി സൂക്ഷിച്ചിരുന്നു.

ALSO READ|ഇച്ഛാശക്തി ഒടുവില്‍ അവരെ ഐപിഎസ്‌ ഓഫിസര്‍മാരാക്കി; 3 വനിതകള്‍ക്കും ഉള്‍ക്കരുത്തായത് അമ്മമാര്‍

ഹൈദരാബാദിലും ലഖ്‌നൗവിലും സിഐഎസ്‌എഫ് ജോലിയ്‌ക്കിടെ സിവില്‍ സര്‍വീസിന് തയ്യാറെടുത്തു. ആദ്യകാലങ്ങളില്‍ ദിവസവും 10-12 മണിക്കൂറായിരുന്നു പഠനമെങ്കിലും പിന്നീട് അത് നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂർ വരെയായി. ആറ് തവണ പരാജയം നേരിട്ടെങ്കിലും 30-ാം വയസിൽ ഏഴാം തവണ ആഗ്രഹിച്ചത് സ്വന്തമാക്കാന്‍ ഷഹന്‍ഷയ്‌ക്കായി. ഇന്ത്യൻ ആർമിയിൽ സേവനമനുഷ്‌ഠിച്ച മുത്തച്ഛനാണ് ഐപിഎസ് പരീക്ഷ എഴുതാനും ഒടുവില്‍ റാങ്ക് നേടാനും ഷഹന്‍ഷായ്‌ക്ക് പ്രചോദനമായത്.

ഷഹന്‍ഷായുടെ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്:'പരാജയം കായികത്തിന്‍റെ ഭാഗമാണ്. ഒരു സ്‌പോർട്‌സ് ചാമ്പ്യൻ എന്ന നിലയിൽ അതിനെ എങ്ങനെ മറികടക്കണമെന്ന് എനിക്കറിയാം. യുപിഎസ്‌സിയിലും ഇതേ തത്വം ഞാൻ പ്രയോഗിച്ചു. കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് വിജയത്തിലേക്കുള്ള രണ്ട് വഴികളെന്നാണ് എന്‍റെ വിശ്വാസം. സിവിൽ സര്‍വീസില്‍ ആറ് തവണ പരാജയപ്പെട്ടെങ്കിലും ഏഴാം ശ്രമത്തിൽ 142-ാം റാങ്ക് കിട്ടി. ഐഎഎസ് കിട്ടാൻ സാധ്യത മുന്നിലുണ്ടായിരുന്നെങ്കിലും പൊലീസ് ജോലി ഇഷ്‌ടമായതിനാൽ ഞാന്‍ ഐപിഎസില്‍ ഉറച്ചുനിന്നു. സ്വന്തം നാടായ കേരളത്തില്‍ ജോലി ചെയ്യാനാണ് എനിക്ക് ഏറെ ഇഷ്‌ടം' - കെഎസ് ഷഹൻഷാ മനസ് തുറന്നു.

ABOUT THE AUTHOR

...view details