ഹൈദരാബാദ്: ഒന്നോ രണ്ടോ തവണ പരാജയം സംഭവിച്ചാല്‍ പൊതുവെ പിന്തിരിയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, തൃശൂര്‍ സ്വദേശിയായ കെഎസ് ഷഹൻഷാ ഇക്കൂട്ടത്തില്‍ പെടുന്ന ആളല്ല. ഒരു തവണയല്ല, ആറ് തവണയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ടത്. പക്ഷേ, ഏഴാം തവണ വിജയം കൈപ്പിടിയിലാക്കാനും ഒടുവില്‍ ഹൈദരാബാദില്‍ നിന്നും ഐപിഎസ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കാനും ഷഹൻഷായ്‌ക്കായി.
സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നിന്നുമാണ് ഈ തൃശൂരുകാരന്‍ ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയത്. ഇതില്‍, ഓൾറൗണ്ട് ടോപ്പറാവാന്‍ ഐപിഎസ് 74-ാമത് ആർആർ ബാച്ച് അംഗമായ അദ്ദേഹത്തിനായി. 1991ല്‍ ജനിച്ച കെഎസ് ഷെഹൻഷാ, തന്‍റെ 30-ാം വയസിലാണ് തന്‍റെ സ്വപ്‌ന നേട്ടം പേരിനൊപ്പം തുന്നിച്ചേര്‍ത്തത്. ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ വിഭാഗത്തിൽ ബി ടെക് പൂർത്തിയാക്കിയ അദ്ദേഹം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) അത്‌ലറ്റിക്‌സിൽ പരിശീലനം നേടിയിട്ടുണ്ട്. എട്ടുവർഷം കൊണ്ട് 30 സംസ്ഥാന, 14 ദേശീയ തല മെഡലുകൾ സ്വന്തമാക്കാനും ഈ ഇച്ഛാശക്തിയുടെ പ്രതീകത്തിനായി.
വിടാതെ പൊരുതി, ഒടുവില്‍ സ്വപ്‌നം കൈപ്പിടിയില്‍:സിഐഎസ്എഫിൽ അസിസ്റ്റന്‍റ് കമാൻഡന്‍റ്, ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സർവീസിൽ (ഐആർപിഎഫ്എസ്) ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറായും ജോലി ചെയ്‌തു. ഐആര്‍പിഎഫ്‌എസ് പരിശീലനത്തിന്‍റെ 48-ാം ബാച്ചിൽ മികച്ച ഇൻഡോർ, മികച്ച ഔട്ട്ഡോർ, മികച്ച പ്രൊബേഷണർ എന്നീ നേട്ടങ്ങള്‍ കൈവരിക്കാനും ഷഹന്‍ഷായ്‌ക്ക് കഴിഞ്ഞു. റെയിൽവേ ജോലിയിൽ പ്രവേശിച്ചപ്പോഴും ഐപിഎസ് സ്വപ്‌നം അദ്ദേഹം മനസില്‍ വലിയൊരു ആഗ്രഹമായി സൂക്ഷിച്ചിരുന്നു.