കേരളം

kerala

ETV Bharat / bharat

വനിത സംവരണ ബില്ല് നടപ്പിലാക്കണം: കെ കവിതയുടെ ഏകദിന ധർണ ആരംഭിച്ചു

ഏറെ നാടകീയതകൾക്ക് ഒടുവിലാണ് കവിതക്ക് പ്രതിഷേധം നടത്താൻ അനുമതി ലഭിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ പ്രതിഷേധ പരിപാടിക്കുള്ള അനുമതി റദ്ദാക്കിയതായി പൊലിസ് ആദ്യം അറിയിച്ചിരുന്നു. പിന്നീട് ഭാരത് ജാഗ്രതി സംഘടനാ പ്രതിനിധികൾ പോലീസുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതിനെ തുടർന്നാണ് ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) നേതാവിന്‍റെ ധർണയ്ക്ക് അനുമതി പാസായത്

By

Published : Mar 10, 2023, 12:28 PM IST

വനിതാസംവരണ ബില്ല്  ഭാരത് രാഷ്‌ട്ര സമിതി ബിആർഎസ്  തെലങ്കാന മുഖ്യമന്ത്രി  കെ ചന്ദ്രശേഖരറാവു  എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്  ഏകദിന ധർണ  ജന്തർമന്തർ
കെ കവിത

ന്യൂഡല്‍ഹി: ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) എംഎൽസിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയുടെ ഏകദിന ധർണ ഡൽഹിയിലെ ജന്തർമന്തറിൽ ആരംഭിച്ചു. ഡൽഹി മദ്യനയത്തിൽ കോഴ വാങ്ങി എന്ന കേസിൽ മാർച്ച് 11ന് ഡൽഹിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരാകാൻ ഇഡി സമൻസ് അയച്ചിരിക്കുന്ന സാഹചര്യത്തിലാണ് കവിതയുടെ ധർണ. മൊഴി നൽകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുമ്പാകെ കവിത നാളെ ഹാജരാകുമെന്നാണ് വൃത്തങ്ങൾ.

ജന്തർമന്തറിലെ ഏകദിന ധർണ

പാർലമെന്‍റിൽ വനിതാസംവരണ ബില്ല് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് രാഷ്‌ട്ര സമിതി നേതാവ് പ്രതിഷേധിക്കുന്നത്. കെസിആറിന്‍റെ ഭാരത് രാഷ്‌ട്ര സമിതിയുടെ മുന്നണി സംഘടനയായ ഭാരത് ജാഗ്രതിയുടെ പ്രസിഡന്‍റ് കൂടിയാണ് കെ കവിത. സ്‌ത്രീകൾക്ക് 33 ശതമാനം സംവരണം ആവശ്യപ്പെടുന്ന ബിൽ പാർലമെന്‍റിൽ ഉടനടി പാസാക്കാനാണ് ഏകദിന സമരം.

ഏറെ നാടകീയതകൾക്ക് ഒടുവിലാണ് കവിതക്ക് പ്രതിഷേധം നടത്താൻ അനുമതി ലഭിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ പ്രതിഷേധ പരിപാടിക്കുള്ള അനുമതി റദ്ദാക്കിയതായി പൊലിസ് ആദ്യം അറിയിച്ചിരുന്നു. പിന്നീട് ഭാരത് ജാഗ്രതി സംഘടനാ പ്രതിനിധികൾ പോലീസുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതിനെ തുടർന്നാണ് ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) നേതാവിന്‍റെ ധർണയ്ക്ക് അനുമതി പാസായത്. ഇന്നത്തെ ധർണയിൽ ആറായിരത്തിലധികം പേർക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങൾ ഭാരത് ജാഗ്രതി കമ്മറ്റി അംഗങ്ങൾ ചെയ്‌തിട്ടുണ്ട്.

അതേസമയം തെലങ്കാനയിലെ വനിത മന്ത്രിമാരായ സബിത ഇന്ദ്ര റെഡ്ഡിയും സത്യവതി റാത്തോഡും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെ സമരത്തിനുള്ള അനുമതി റദ്ദാക്കിയതായി പൊലിസ് അറിയിച്ചപ്പോൾ കവിത ശക്തമായി പ്രതികരിച്ചിരുന്നു. ജന്തർ മന്തറിലെ പകുതി സ്ഥലം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പൊലിസ് നിർദ്ദേശിച്ചതെന്നും 5000 പേർ ധർണയിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ ക്രമീകരണങ്ങൾ ചെയ്യുന്നതെന്നും കവിത മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യത്തെ 18 പ്രതിപക്ഷപാർട്ടികളുടെ പിന്തുണയോടെയാണ് നിരാഹാര സമരം നടക്കുക. ശിവസേന ഉദ്ധവ്‌ താക്കറെ പക്ഷം, അകാലിദൾ, ജെഡിയു, ആർജെഡി, സമാജ്‌വാദി പാർടി, നാഷണൽ കോൺഫറൻസ്‌, ജെഎംഎം, സിപിഐ എം, സിപിഐ, ആം ആദ്‌മി, തൃണമൂൽ കോൺഗ്രസ്‌, എൻസിപി തുടങ്ങിയ പാർട്ടി പ്രതിനിധികൾ, പ്രവർത്തകർ എന്നിവർ കവിതയുടെ സമരത്തിൽ പങ്കെടുക്കും.

രാജ്യത്തെ ബിജെപിയുടെ എതിരാളികളെ നേരിടാൻ മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാർടികൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ആം ആദ്‌മി നേതാവ്‌ മനീഷ്‌ സിസോദിയെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തതിനെതിരെ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യത്തിൽ സമരം. ഈ വർഷം ഡിസംബറിലാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്. തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് തന്നെ മദ്യനയത്തിൽ കോഴ വാങ്ങി എന്നാരോപിച്ചുള്ള മോദിയുടെ രാഷ്‌ട്രീയ നീക്കമെന്ന് കവിത മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read: 'ബിആർഎസ് പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടി'; കൈ കോർക്കാനില്ലെന്ന് തുറന്നടിച്ച് മണിക്റാവു താക്കറെ

ABOUT THE AUTHOR

...view details