ന്യൂഡല്‍ഹി: കാണാതായ സൈനികന്‍റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. 1984 മെയ് 29ന് സിയാച്ചിനില്‍ പട്രോളിങ്ങിനിടെയുണ്ടായ മഞ്ഞ് വീഴ്‌ചയിലാണ് സൈനികനായ ചന്ദ്രശേഖര്‍ മരണമടഞ്ഞത്. ചന്ദ്രശേഖറിന്‍റെ ആർമി നമ്പർ അടങ്ങുന്ന തിരിച്ചറിയൽ ഡിസ്‌കിന്‍റെ സഹായത്തോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് ഇന്ത്യന്‍ ആര്‍മിയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് ട്വീറ്റ് ചെയ്‌തു.
കാണാതായിട്ട് 38 വര്‍ഷം, ഇന്ത്യന്‍ സൈനികന്‍റെ മൃതദേഹം സിയാച്ചിനില്‍ നിന്ന് കണ്ടെടുത്തു
1984 മെയ് 29ന് സിയാച്ചിനില്‍ പട്രോളിങ്ങിനിടെയുണ്ടായ മഞ്ഞ് വീഴ്‌ചയില്‍ കാണാതായ സൈനികന്‍റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി
1984ല്‍ ഗ്യോംഗ്ല ഗ്ലേസിയറില്‍ പാകിസ്‌താനെ നേരിടാൻ 'ഓപ്പറേഷൻ മേഘ്‌ദൂത്' എന്ന പേരിൽ ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയിലേക്ക് അയച്ച 20 അംഗ സേനയുടെ ഭാഗമായിരുന്നു ചന്ദ്രശേഖര്‍. അന്ന് മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് മരിച്ച 15 സൈനികരുടെ മൃതദേഹങ്ങൾ കിട്ടിയെങ്കിലും മറ്റ് അഞ്ച് പേരെ കണ്ടെത്താനായിരുന്നില്ല. അവരില്‍ ഒരാളാണ് ചന്ദ്രശേഖര്‍.
മൃതദേഹം ഉടന്‍ കുടുംബത്തിന് കൈമാറുമെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചു. ചന്ദ്രശേഖറിന്‍റെ വീട്ടിലെത്തിയ ഹൽദ്വാനി സബ് കലക്‌ടര്‍ മനീഷ് കുമാറും തഹസിൽദാർ സഞ്‌ജയ് കുമാറും പൂർണ സൈനിക ബഹുമതികളോടെ അന്ത്യകർമങ്ങൾ നടത്തുമെന്ന് അറിയിച്ചു.