ബെംഗളുരു: 15 വർഷമായി ഹിന്ദു യുവതിയെന്ന വ്യാജേന ബെംഗളുരുവിൽ താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. റോണി ബീഗം (27) ആണ് കർണാടക പൊലീസിന്‍റെ പിടിയിലായത്. ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫ് ഇന്ത്യ (എഫ്‌ആർആർഒ) നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പായൽ ഘോഷ് എന്ന പേരിലായിരുന്നു റോണി ബീഗം ബെംഗളുരുവിൽ താമസിച്ചിരുന്നത്. മംഗളുരു സ്വദേശിയായ ഡെലിവറി എക്‌സിക്യൂട്ടീവായ നിഥിൻ കുമാർ എന്നയാളെ വിവാഹം ചെയ്‌തിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ നിഥിന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
15 വയസുള്ളപ്പോഴാണ് റോണി ബീഗം ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് മുംബൈയിലെ ഒരു ഡാൻസ് ബാറിൽ നർത്തകിയായി ജോലി ചെയ്‌തു. ബംഗാൾ സ്വദേശിനിയെന്നാണ് റോണി ബീഗം പറഞ്ഞിരുന്നത്. തുടർന്ന് നിഥിനെ പ്രണയിച്ച് വിവാഹം ചെയ്യുകയും വിവാഹശേഷം 2019ൽ ബെംഗളുരുവിലെ അഞ്ജനാനഗറിൽ താമസമാക്കുകയും ചെയ്‌തു.
ബെംഗളുരുവിൽ തയ്യൽ തൊഴിലാളിയായി ജോലി ചെയ്‌ത് വരികയായിരുന്നു റോണി. ഇരുവരും മുംബൈയിൽ ആയിരിക്കുമ്പോൾ പാൻ കാർഡ് സ്വന്തമാക്കുകയും ബെംഗളുരുവിലെ സുഹൃത്തിന്‍റെ സഹായത്തോടെ നിഥിൻ റോണിയ്ക്കായി പായൽ ഘോഷ് എന്ന പേരിൽ വ്യാജ ആധാർ കാർഡ് നിർമിക്കുകയും ചെയ്‌തു.
പിതാവിന്‍റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ബെംഗ്ലാദേശിലേക്ക് പോകാൻ റോണി കൊൽക്കത്തയിലേക്ക് എത്തിയിരുന്നു. അവിടെ നിന്ന് ധാക്കയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ പാസ്‌പോർട്ട് രേഖയിൽ സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പാസ്‌പോർട്ട് പിടിച്ചെടുക്കുകയും നാട്ടിലേക്ക് പോകരുതെന്ന് നിർദേശം നൽകുകയും ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റോണി അനധികൃത കുടിയേറ്റക്കാരിയാണെന്ന് വ്യക്തമായത്.
എന്നാൽ അപ്പോഴേക്കും റോണി ബെംഗളുരുവിൽ മടങ്ങിയെത്തിയിരുന്നു. തുടർന്ന് എഫ്ആർആർഒ ബെംഗളുരു പൊലീസ് കമ്മീഷണറെ വിവരമറിയിക്കുയകായിരുന്നു. സംഭവത്തിൽ ബ്യാദരഹള്ളി പൊലീസ് കേസെടുത്തു. പാൻകാർഡ്, ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി എന്നിവ സ്വന്തമാക്കാനായി സഹായിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണെന്ന് വെസ്റ്റ് ഡിസിപി സഞ്ജീവ് പാട്ടീൽ പറഞ്ഞു.
Also Read: ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; നടപടി പ്രോസിക്യൂഷന്‍റെ ഹർജിയെ തുടർന്ന്