ചണ്ഡിഗഡ് :മതപരിവര്‍ത്തന നിരോധന ബില്‍ നടപ്പിലാക്കാനുള്ള നീക്കവുമായി ഹരിയാന. വരാനിരിക്കുന്ന നിയമസഭ ബജറ്റ് സമ്മേളനത്തിൽ ബില്‍ അവതരിപ്പിക്കാനാണ് ബി.ജെ.പി സര്‍ക്കാരിന്‍റെ ശ്രമം. ഇതിനായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ബില്ലിന്‍റെ കരടുരൂപത്തിന് ചൊവ്വാഴ്ച അംഗീകാരം നൽകി.
ALSO READ:അരുണാചലില്‍ ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ നടത്തുന്ന മതപരിവർത്തനങ്ങൾക്കെതിരായാണ് ഈ നടപടിയെന്നാണ് സര്‍ക്കാര്‍ വാദം. മതം മറച്ചുവച്ച് നടത്തിയ വിവാഹങ്ങൾ അസാധുവായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന ബില്‍ പാസാക്കിയിട്ടുണ്ട്.
ബജറ്റ് സമ്മേളനം മാർച്ച് രണ്ടിനാണ് ആരംഭിക്കുക. അതേസമയം, യു.പിയില്‍ ബി.ജെ.പി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വാഗ്‌ദാനമുണ്ടായി. വീണ്ടും അധികാരത്തില്‍ വന്നാല്‍ മതപരിവര്‍ത്തന കേസിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പത്ത് വർഷം തടവും ഒരു ലക്ഷം പിഴയും ചുമത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.