ഗംഗ വിലാസ് ക്രൂയിസ് സാഹിബ്‌ഗഞ്ചില്‍ റാഞ്ചി (ജാര്‍ഖണ്ഡ്): വിദേശ വിനോദ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള ഗംഗ വിലാസ് ക്രൂയിസ് പ്രതീക്ഷിച്ചതിലും നേരത്തെ ജാര്‍ഖണ്ഡിലെ സാഹിബ്‌ഗഞ്ചിലെത്തി. ജനുവരി 23 നാണ് ക്രൂയിസ് സാഹിബ്‌ഗഞ്ചില്‍ എത്തേണ്ടിയിരുന്നത്. സാഹിബ്‌ഗഞ്ചിലെ മള്‍ട്ടി മോഡല്‍ ടെര്‍മിനലില്‍ എത്തിയ ഗംഗ വിലാസ് ക്രൂയിസിലെ സഞ്ചാരികള്‍ക്ക് ജില്ല ഭരണകൂടം സ്വീകരണം നല്‍കി.
ജില്ല മജിസ്‌ട്രേറ്റ് രാം നിവാസ് യാദവ്, പൊലീസ് സൂപ്രണ്ട് അനുരഞ്ജൻ കിസ്‌പോട്ട, രാജ്‌മഹൽ നിയമസഭ മണ്ഡലം എംഎൽഎ അനന്ത് ഓജ, ജില്ല ഭാരവാഹികൾ എന്നിവർ പൂച്ചെണ്ട് നൽകിയാണ് സഞ്ചാരികളെ സ്വീകരിച്ചത്. പരമ്പരാഗത ആദിവാസി നൃത്തവും സഞ്ചാരികള്‍ക്കായി ഒരുക്കിയിരുന്നു. സ്വിറ്റ്സർലൻഡിൽ നിന്നുള്ള യാത്രക്കാരാണ് ഗംഗ വിലാസ് ക്രൂയിസില്‍ ഉണ്ടായിരുന്നത്. ഇവര്‍ സാഹിബ്‌ഗഞ്ചിലെ ഗ്രാമങ്ങൾ സന്ദർശിക്കുകയും ഗ്രാമീണരുമായി സംവദിക്കുകയും ചെയ്‌തു.
സാഹിബ്‌ഗഞ്ചിലെ പ്രശസ്‌തമായ പട്ടുതുണികളും ജില്ലാ ഭരണകൂടം സഞ്ചാരികള്‍ക്ക് സമ്മാനിച്ചു. ജാര്‍ഖണ്ഡും അവിടുത്തെ ആളുകളും തങ്ങള്‍ക്ക് നല്ല വരവേല്‍പ്പ് നല്‍കിയെന്ന് സഞ്ചാരികള്‍ പറഞ്ഞു. സാഹിബ്‌ഗഞ്ച് നിവാസികള്‍ വളരെ സൗഹൃദത്തോടെ പെരുമാറിയെന്നും ജില്ല ഭരണകൂടം നല്ല രീതിയില്‍ തങ്ങളെ സഹായിച്ചെന്നും സഞ്ചാരികള്‍ പറഞ്ഞു.
ദീര്‍ഘ ദൂര സര്‍വീസ്: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് നടത്തുന്ന റിവര്‍ ക്രൂയിസ് ആണ് ഗംഗ വിലാസ്. 3,200 കിലോമീറ്റര്‍ ദൂരത്തിലാണ് ക്രൂയിസ് സര്‍വീസ് നടത്തുന്നത്. ഗംഗ, മേഘ്‌ന, ബ്രഹ്മപുത്ര എന്നീ പ്രധാന നദികളിലൂടെയാണ് ക്രൂയിസ് കടന്നു പോകുന്നത്. പൈതൃക കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് 51 ദിവസത്തെ ക്രൂയിസ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Also Read:കന്നിയാത്രയില്‍ തന്നെ കുടുങ്ങി ; റിവര്‍ ക്രൂയിസ് ഗംഗ വിലാസ് കരയ്‌ക്കടുപ്പിച്ചു