പെബ്ബേരു (തെലങ്കാന):പതിനഞ്ചുകാരിയെ പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പാത്തപ്പള്ളി ഗ്രാമത്തിലെ കർഷകനായ രാജശേഖർ ആണ് മകളായ ഗീതയെ (15) വെട്ടിക്കൊലപ്പെടുത്തിയത്. വനപർത്തി ജില്ലയിൽ പെബ്ബേരു മണ്ഡലത്തിൽ ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബർ 25) സംഭവം.
പെൺകുട്ടിക്ക് ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജശേഖർ-സുനിത ദമ്പതികൾക്ക് രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. ഇളയ മകൾ ഗീത (15) പെബ്ബേരു ടൗണിലെ സർക്കാർ ഗേൾസ് സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുകയാണ്.
ഗ്രാമത്തിലെ ഒരു യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഇത് അറിഞ്ഞ പിതാവ് പലതവണ പെൺകുട്ടിയെ വിലക്കി. തുടർന്ന് ചൊവ്വാഴ്‌ച പകൽ പെൺകുട്ടിയുടെ അമ്മയും സഹോദരങ്ങളും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പിതാവ് ആൺസുഹൃത്തിനെപ്പറ്റി പെൺകുട്ടിയോട് തിരക്കുകയും സൗഹൃദത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
പിതാവും പെൺകുട്ടിയും തമ്മിൽ ഒടുവിൽ തർക്കത്തിലേർപ്പെടുകയും പിതാവ് പെൺകുട്ടിയുടെ കഴുത്തിൽ എട്ടോളം പ്രാവശ്യം കോടാലി ഉപയോഗിച്ച് വെട്ടുകയും ചെയ്‌തു. പെൺകുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് പിതാവ് പൊലീസിൽ കീഴടങ്ങി.
Also read: ഭാര്യയടക്കം അഞ്ചുപേരെ തീയിട്ട് കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി