കൊൽക്കത്ത:മമത ബാനർജിക്കെതിരായ ആക്രമണത്തിലെ റിപ്പോർട്ടിൽ വിവരങ്ങൾ കുറവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവം വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പശ്ചിമ ബംഗാൾ സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. മാർച്ച് പത്തിനായിരുന്നു മമത ബാനർജിക്ക് നേരെ നന്ദിഗ്രാമിൽ വച്ച് ആക്രമണം നടന്നത്.
മമത ബാനർജിക്കെതിരായ ആക്രമണം; കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
നന്ദിഗ്രാമിലെ ബിരുലിയ ബസാറിൽ നടന്ന ആക്രമണത്തിന്‍റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങൾ ഇല്ലെന്നും സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്
പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി അലപൻ ബന്ദോപാധ്യായക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്. സംഭവം എങ്ങനെയാണ് നടന്നതെന്നും ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും തുടങ്ങിയ വിവരങ്ങൾ ശനിയാഴ്‌ചയോടെ നൽകാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകുന്നേരം ഇസിഐക്ക് സമർപ്പിച്ച സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടിൽ സംഭവസ്ഥലത്ത് ഒരു വലിയ ജനക്കൂട്ടമുണ്ടെന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും 4-5 പേരെക്കുറിച്ച് പരാമർശമില്ലെന്ന് ഇസിഐ വ്യക്തമാക്കി. നന്ദിഗ്രാമിലെ ബിരുലിയ ബസാറിൽ നടന്ന ആക്രമണത്തിന്‍റെ വ്യക്തമായ വീഡിയോ ദൃശ്യങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 294 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിൽ മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. എട്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.