കേരളം

kerala

By

Published : Dec 30, 2020, 6:22 PM IST

ETV Bharat / bharat

ലഹരി കവരുന്ന യുവത്വം

യുനെസ്‌കോ നടത്തിയ സര്‍വേ പ്രകാരം ഭൂരിഭാഗം യുവാക്കളിലും ക്രിമിനല്‍ സ്വഭാവങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. അത്തരം പെരുമാറ്റ രീതികള്‍ നേരത്തെ തന്നെ കണ്ടെത്തി അവരെ നേരായ പാതയിലേക്ക് നയിക്കുവാന്‍ കഴിഞ്ഞാല്‍ സമൂഹത്തില്‍ കണ്ടു വരുന്ന കുറ്റകൃത്യങ്ങളുടേയും കലാപങ്ങളുടേയും തോത് കുറയ്‌ക്കാൻ സാധിക്കും

drug usage among youth  ലഹരി കവരുന്ന യുവത്വം  drug india  മയക്കുമരുന്ന്  യുനെസ്‌കോ  unesco
ലഹരി കവരുന്ന യുവത്വം

ഇന്നത്തെ കാലഘട്ടത്തിൽ യുവത്വം തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നത്. വിദ്യാർഥികള്‍ മയക്കുമരുന്നും, മോട്ടോര്‍ ബൈക്ക് മത്സരങ്ങളും, മദ്യവും, ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമൊക്കെയായി തങ്ങളുടെ ഭാവിയെ നശിപ്പിക്കുകയാണ്. തങ്ങളുടെ മക്കളിലെ ഇത്തരം പ്രവണതകള്‍ തിരിച്ചറിയേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. മാത്രമല്ല, അവരെ തിരുത്തി മുന്നോട്ട് കൊണ്ടു പോകാനും മാതാപിതാക്കള്‍ തയ്യാറാകണം. ചില മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ എന്താവശ്യപ്പെട്ടാലും വാങ്ങി കൊടുക്കും. ഈ അടുത്ത കാലത്ത് ഒരു ഫ്ലൈഓവറിന് മുകളില്‍ നിന്നും അമിത വേഗതത്തിൽ ഓടിയ കാര്‍ വീണ് രണ്ട് ടെക്കികള്‍ കൊല്ലപ്പെട്ടു. പൊലീസ് കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തി.

ചില കോളജ് വിദ്യാർഥികള്‍ നേരംപോക്കിന് വേണ്ടി ട്രാഫിക് സിഗ്നലുകള്‍ ഞൊടിയിടകൊണ്ട് തെറ്റിച്ച് കടന്ന് അപകടം ക്ഷണിച്ച് വരുത്തുന്നു. അത്തരം മത്സരയോട്ടങ്ങള്‍ നിരവധി ജീവനുകളാണ് അപഹരിച്ചിട്ടുള്ളത്. ഇത്തരം പ്രവണതകള്‍ സമ്പന്ന കുടുംബങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. മറിച്ച്, മധ്യവര്‍ഗ, താഴേക്കിടയിലുള്ള കുടുംബങ്ങളിലേക്കും ഇതെല്ലാം കടന്നു ചെല്ലുന്നു. 40 ശതമാനം കുറ്റകൃത്യങ്ങളും ചെയ്യുന്നത് 18നും 25നും ഇടയില്‍ പ്രായമുള്ളവരാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചു.

കുട്ടിക്കാലത്തെ സാഹചര്യങ്ങള്‍, മാതാപിതാക്കളുടെ സ്വാധീനം, കുടുംബ ബന്ധങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവയെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിക്കുന്നതായി മനശാസ്‌ത്രജ്ഞര്‍ പറയുന്നു. സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് അടിമകളായിട്ടുള്ളവര്‍ അനുദിനം വർധിക്കുകയാണ്. പുസ്‌തകങ്ങള്‍ വായിക്കുകയോ അല്ലെങ്കില്‍ വിനോദങ്ങളിൽ ഏര്‍പ്പെടുകയോ ചെയ്യുന്നതിന് പകരം ആളുകള്‍ മൊബൈൽ ഫോണുകൾക്ക് അടിമകളാകുകയാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റ രീതികള്‍ തിരിച്ചറിഞ്ഞ് അവരെ ശരിയായ പാതയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും അവര്‍ നല്ല പൗരന്മാരായി മാറും.

കുട്ടിക്കാലത്ത് മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ശ്രദ്ധക്കുറവും കൗമാര പ്രായത്തില്‍ വേണ്ടത്ര നിരീക്ഷിക്കപ്പെടാതെ പോകുന്നതുമാണ് യുവജനങ്ങളെ തെറ്റായ വഴികളിലേക്ക് നയിക്കുന്നത്. സാമ്പത്തിക, സാമൂഹിക നേട്ടങ്ങളാണ് ഇത്തരം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പുറകിലെ പ്രധാന പ്രചോദന ഘടകങ്ങള്‍. ആഡംബര ജീവിതത്തിന് വേണ്ടിയുള്ള അടങ്ങാത്ത ആവേശമാണ് ആളുകളെ പലപ്പോഴും അക്രമത്തിലേക്കും മോഷണത്തിലേക്കും നയിക്കുന്നത്. സിനിമകള്‍ക്കും സമൂഹ മാധ്യമങ്ങള്‍ക്കും സാമൂഹിക മൂല്യങ്ങളില്‍ തുല്യമായ രീതിയില്‍ ഉത്തരവാദിത്തമുണ്ട്. തെറ്റായ സ്വാധീനങ്ങള്‍ വളരെ പെട്ടെന്ന് പുണരുക എന്നുള്ളത് മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്ര അപരിചിതമായ കാര്യമല്ല.

തെറ്റായ പെരുമാറ്റ രീതികളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് മാതാപിതാക്കൾ മക്കളുമായി ഇടക്കിടെ ചര്‍ച്ച ചെയ്യണം. മാതാപിതാക്കളുടെ ദുര്‍ബലത പെട്ടെന്ന് തന്നെ തിരിച്ചറിയാനുള്ള കഴിവ് മക്കള്‍ക്കുണ്ട്. അതിനാല്‍ തങ്ങളുടെ കുട്ടികളുടെ അമിതാവേശങ്ങള്‍ തടഞ്ഞ് നിര്‍ത്താനുള്ള ശക്തമായ അച്ചടക്ക തന്ത്രങ്ങള്‍ മാതാപിതാക്കള്‍ കൈക്കൊള്ളേണ്ടതുണ്ട്. കുട്ടികളെ വളര്‍ത്തി വലുതാക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള ലക്ഷ്യമല്ല. ദമ്പതികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കാനുള്ള ഒരു സമഗ്രമായ ആസൂത്രണം കൈകൊള്ളുകയാണ് വേണ്ടത്.

ഇക്കാര്യത്തില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും പങ്ക് വളരെ നിൽണായകമാണ്. രാജ്യത്തിന്‍റെ അടിസ്ഥാന തൂണുകളാണ് യുവാക്കള്‍. ഭാവി തലമുറയുടെ ജീവിതം വാര്‍ത്തെടുക്കാനുള്ള തുല്യമായ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും യുവാക്കള്‍ക്ക് ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലൂടെ മാത്രമാണ് സാമൂഹിക സമാധാനം നിലനിര്‍ത്തിക്കൊണ്ട് പോകാൻ സാധിക്കുകയെന്ന് എല്ലാവരും തിരിച്ചറിയണം.

ABOUT THE AUTHOR

...view details