സമകാലിക സമൂഹത്തില്‍ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ജനങ്ങളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളായ വിലാസം, ഫോണ്‍ നമ്പറുകള്‍, ആധാര്‍ കാര്‍ഡ് അതിന്‍റെ നമ്പര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ കാര്യങ്ങളിലെല്ലാം കൈകടത്തുന്ന സൈബര്‍ കുറ്റവാളികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. തന്ത്രപരമായി ഇടപെട്ട് മറ്റുള്ളവരുടെ ഇത്തരം വിവരങ്ങള്‍ കൈക്കലാക്കുന്ന നിരവധി സംഭവങ്ങളാണ് സമീപ കാലത്ത് പുറത്തുവന്നിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇതില്‍ നിന്നെല്ലാം പൗരന്മാര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിനായുള്ള ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ ബില്‍ 2022ന് കേന്ദ്ര ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ പാസാക്കാനിരിക്കുന്ന ബില്‍ പ്രകാരം ഇത്തരം ഡാറ്റ മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 250 രൂപ വരെ പിഴ ചുമത്താം.
കുറേ വര്‍ഷമായി സോഷ്യല്‍ മീഡിയ ഭീന്മാരും സര്‍ക്കാറും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ഭിന്നതയും അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നു. ഈ ബില്‍ പാസായാല്‍ രാജ്യത്ത് ഡാറ്റ സംരക്ഷിക്കുന്നതിനും വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴകള്‍ ചുമത്തുന്നതിനും സര്‍ക്കാറിന് അധികാരം ലഭിക്കും.
ഡിഡിപി-ഉയരുന്ന വിമര്‍ശനവും ആശങ്കയും: ദേശീയ സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കുന്നതാണ് ബില്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കുന്ന ഈ ബില്ലിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഡിഡിപി (ഡിജിറ്റല്‍ ഡാറ്റ പ്രൊട്ടക്ഷന്‍) ബില്‍ നിലവിലെ വിവരാവകാശ നിയമത്തെ ദുര്‍ബലമാക്കുമോയെന്നും ആശങ്കയുണ്ട്.
തർക്കങ്ങൾ പരിഹരിക്കാൻ ഉത്തരവാദിത്തമുള്ള 'ഡാറ്റ പ്രൊട്ടക്ഷൻ ബോർഡിന്‍റെ' സ്വാതന്ത്ര്യത്തെ കുറിച്ചും സംശയമുണ്ട്. വിവിധയിടങ്ങളില്‍ നിന്ന് ഉയരുന്ന ആശങ്കകള്‍ വേണ്ടത്ര പരിഹരിക്കാതെ ഡിഡിപി ബില്‍ നിയമമാക്കാന്‍ കേന്ദ്രം ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഏറ്റവും കൂടുതല്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാംസ്ഥാനത്താണ്.
സാമ്പത്തിക, വിദ്യാഭ്യാസ, പ്രൊഫഷണൽ-സാങ്കേതിക, പൊതുഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഓഫിസുകളുമാണ് ഏറ്റവും കൂടുതലായി ഇത്തരം ഡിജിറ്റല്‍ ആക്രമണങ്ങള്‍ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്‌ത സംഭവം ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.
കണ്ടെത്തിയ കുറ്റകൃത്യങ്ങള്‍: 2022ല്‍ മൂന്ന് കോടി റെയില്‍വേ യാത്രക്കാരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്‌ത് ഡാര്‍ക്ക് വെബില്‍ Dark Web അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു.
എന്താണ് ഡാര്‍ക്ക് വെബ് : ഇന്‍റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ ഇക്കാലത്ത് കുറവാണ്. നാം സ്ഥിരമായി ഉപയോഗിക്കുന്ന വെബ് സൈറ്റുകളെല്ലാം തന്നെ ഗൂഗിളില്‍ ലഭ്യമാകുന്നവയാണ്. എന്നാല്‍ ഇന്‍റര്‍നെറ്റില്‍ ലഭിക്കുന്ന വെബ് സൈറ്റുകള്‍ക്ക് പുറമെ ഒളിഞ്ഞിരിക്കുന്നവ ധാരാളമുണ്ട്. ഇത്തരത്തില്‍ സാധാരണയായി നാം കാണാത്ത ഇന്‍റര്‍നെറ്റിന്‍റെ 80 ശതമാനം ഭാഗമാണ് ഡീപ് വെബ് എന്ന് പറയുന്നത്. ഈ ഡീപ് വെബ്ബില്‍ നിയമപരമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒരു ഭാഗമാണ് ഡാര്‍ക്ക് വെബ്. ടോര്‍ വെബ്സൈറ്റുകള്‍ എന്നറിയപ്പെടുന്ന ഇവയില്‍ പ്രവേശിക്കാന്‍ ടോര്‍ ക്ലൈയ്‌ന്‍റിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ കോടിക്കണക്കിനാളുകളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിരുന്നു. തെലങ്കാനയിലും കഴിഞ്ഞയിടെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 67 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ വില്‍ക്കുന്ന സൈബര്‍ മോഷ്‌ടാക്കളുടെ സംഘത്തെയാണ് തെലങ്കാന പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. നിരവധി രാജ്യങ്ങള്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ നിയമങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കോടി കണക്കിന് ഇന്‍റര്‍നെറ്റ് ഉപയോക്താക്കൾ താമസിക്കുന്ന ഇന്ത്യയിൽ ഇത്തരമൊരു നിയമം ഇല്ലാത്തത് സൈബർ കുറ്റവാളികളെ സംബന്ധിച്ചിടത്തോളം സ്വാഗതാർഹമാണ്. അതുകൊണ്ട് തന്നെ വ്യക്തിപരമായ സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന് ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്‌ട് എത്രയും വേഗം നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.