ന്യൂഡല്‍ഹി: ലോകത്ത് പൊതു ഇടങ്ങളില്‍ ഒരു ചതുരശ്ര കിലോമീറ്ററിൽ ഏറ്റവുമധികം സിസിടിവി ക്യാമറകളുള്ള നഗരമായി ഡല്‍ഹി. ലണ്ടന്‍, പാരിസ് തുടങ്ങിയ വന്‍ നഗരങ്ങളെ പിന്തള്ളിയാണ് ഡല്‍ഹി ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് ചെന്നൈയാണ്.
ലോകമെമ്പാടുമുള്ള 150 നഗരങ്ങളില്‍ നടത്തിയ സർവേയിലാണ് ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്. ഡൽഹിയിൽ ഒരു ചതുരശ്ര മൈലിൽ 1,826 സിസിടിവി ക്യാമറകളാണുള്ളത്. പട്ടികയില്‍ രണ്ടാമതുള്ള ലണ്ടനില്‍ ഒരു ചതുരശ്ര മൈലില്‍ 1,138 സിസിടിവി ക്യാമറകളുണ്ട്.
കഴിഞ്ഞ ഏഴു വർഷത്തിനിടെ തെരുവുകൾ, കോളനികൾ, സ്‌കൂളുകള്‍ തുടങ്ങി ഡൽഹിയിലുടനീളം 2,75,000 സിസിടിവി ക്യാമറകൾ സ്ഥാപിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ചെന്നൈ നഗരത്തേക്കാള്‍ മൂന്നിരട്ടിയും മുംബൈ നഗരത്തേക്കാള്‍ 11 മടങ്ങ് കൂടുതലും സിസിടിവി ക്യാമറകൾ ഡൽഹിയിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം സ്ത്രീകളുടെ സുരക്ഷ മെച്ചപ്പെട്ടുവെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. നഗരത്തിൽ 1,40,000 ക്യാമറകൾ കൂടി സ്ഥാപിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഡൽഹിയിലെ സിസിടിവി ക്യാമറകളുടെ എണ്ണം 4,15,000 ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: ഒമിക്രോൺ പ്രതിരോധശേഷി തകർക്കും, വീണ്ടും കൊവിഡ് ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം