രാജ്‌ഗഡ് (മധ്യപ്രദേശ്) :ദളിത് യുവാവിന്‍റെ വിവാഹ ഘോഷയാത്ര തടസപ്പെടുത്തിയതിന് 11 പേർ അറസ്റ്റിൽ. രാജ്‌ഗഡ് ജില്ലയിൽ നടന്ന സംഭവത്തിൽ 38 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
രാജേഷ് അഹിർവാറിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ശനിയാഴ്‌ച രാത്രി ഘോഷയാത്ര നടത്തിയിരുന്നു. ഇതില്‍ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചതിന് കുറച്ച് ആളുകൾ ബന്ധുക്കളെ വിലക്കി. തുടർന്ന് വിവാഹ വേദി നശിപ്പിക്കുകയും അവിടെയുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്‌തു.
Also Read: ഇടതുഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് കെ.സുരേന്ദ്രൻ
ജില്ല എസ്‌പിയും കലക്‌ടറും വരന്‍റെ വീട് സന്ദർശിക്കുകയും ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്‌തു. സംഭവത്തിൽ 38 പേർക്കെതിരെ കേസെടുത്തതായും 11 പേരെ അറസ്റ്റ് ചെയ്‌തതായും എസ്‌പി പറഞ്ഞു. തുടർന്ന് ഞായറാഴ്‌ച രാവിലെ വീണ്ടും സംഗീത സംവിധാനങ്ങളോടെ ബന്ധുക്കൾ വിവാഹ ഘോഷയാത്ര നടത്തി.
പ്രതികളിൽ മൂന്ന് പേർക്ക് തോക്ക് ലൈസൻസ് ഉണ്ട്. അത് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. ക്രമസമാധാനപാലനത്തിനായി ഗ്രാമത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും വരന്‍റെ കുടുംബത്തിന് എല്ലാ സഹായവും സുരക്ഷയും ഉറപ്പ് നൽകുകയും ചെയ്‌തുവെന്നും എസ്‌പി അറിയിച്ചു.