ലക്‌നൗ: ഉത്തർപ്രദേശ് കാസ്‌ഗഞ്ച് ജില്ലയിൽ ഹസാര കനാലിന്‍റെ തീരത്ത് മുതലയെ ചത്തനിലയിൽ കണ്ടെത്തി. മയിലിനെ ഭക്ഷിച്ച നിലയിലാണ് മുതലയുടെ ജഡം കണ്ടെത്തിയത്. മയിലിനെ വിഴുങ്ങിപ്പോൾ ശ്വാസതടസം ഉണ്ടായതാകാം മുതല ചാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്‌ചയാണ് നദ്രാസി പ്രദേശത്തെത്തിയ ചില സഞ്ചാരികൾ ഹസാര നദിതീരത്ത് മുതലയെ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസും ഫോറസ്‌റ്റ് സംഘവും സ്ഥലത്തെത്തി വെറ്ററിനറി ഡോക്‌ടറുടെ സഹായത്തോടെ മുതലയെ പരിശോധിച്ച് ജഡമാണെന്ന് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ നടത്തിയ പോസ്‌റ്റ്‌മോർട്ടത്തിലാണ് മുതലയുടെ വയറ്റിലും തൊണ്ടയിലും മയിലിന്‍റെ തൂവലും കൊക്കും കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.