വാരണാസി: മസ്‌ജിദിനു പിന്നിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ആരാധനാലയത്തിലേക്കു പ്രവേശനം അനുവദിക്കണമെന്ന ഹർജിയുമായി ബന്ധപ്പെട്ട് ജ്ഞാനവാപി മസ്‌ജിദിൽ അഭിഭാഷക കമ്മിഷൻ പരിശോധന നടത്തി. മസ്‌ജിദിനു പിന്നിൽ സ്ഥിതി ചെയ്യുന്ന മാ ശൃംഗർ ഗൗരി ആരാധനാലയത്തിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം അഞ്ചു സ്ത്രീകൾ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോടതി നിയോഗിച്ച ഉദ്യോഗസ്ഥനും അഭിഭാഷക സംഘവും മസ്‌ജിദിൽ പരിശോധന നടത്തിയത്.
ക്ഷേത്രത്തിലേക്കുള്ള പ്രവേശനം; ജ്ഞാനവാപി മസ്‌ജിദിൽ അഭിഭാഷക കമ്മിഷൻ പരിശോധന നടത്തി
മസ്‌ജിദിനു പിന്നിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ആരാധനാലയത്തിലേക്കു പ്രവേശനം അനുവദിക്കണമെന്ന ഹർജിയുമായി ബന്ധപ്പെട്ടാണ് പരിശോധന
പരിശോധനയുടെ ഭാഗമായി മസ്‌ജിദിന് പുറത്തുള്ള ചില പ്രദേശങ്ങളിൽ വീഡിയോചിത്രീകരണവും സർവേയും നടത്തി. എന്നാല്‍ മസ്‌ജിദിനുള്ളിലെ വിഡിയോ ചിത്രീകരണത്തെ എതിർക്കുമെന്നും കോടതി ഉത്തരവിൽ മസ്‌ജിദിനുള്ളിൽ ചിത്രീകരണം നടത്താൻ അനുവാദം നൽകിയിട്ടില്ലെന്നും ജ്ഞാനവാപി മസ്‌ജിദ് കമ്മിറ്റി അംഗങ്ങളും അഭിഭാഷകരും പറയുന്നു.
പക്ഷേ മസ്‌ജിദിന്‍റെ ഉള്‍ഭാഗമടക്കം ചിത്രീകരണം നടത്താൻ അനുവാദമുണ്ടെന്നാണ് മറുപക്ഷത്തിന്‍റെ വാദം. ആരാധന സ്ഥലത്തേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് അഭിഭാഷക കമ്മിഷനെ നിയമിച്ച പ്രാദേശിക കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്‌തു മസ്‌ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. മെയ് 10നകം പരിശോധനയും വീഡിയോഗ്രഫിയും നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രാദേശിക കോടതി നിർദേശിച്ചത്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ജ്ഞാനവാപി മസ്‌ജിദിന്‍റെ പരിസരത്തുകൂടിയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശന സൗകര്യമുള്ളത്.