ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് കേന്ദ്രസർക്കാർ വില കുറച്ചതിനു പിന്നാലെ വാണിജ്യ സിലിണ്ടറുകളുടെ വിലയും കുറച്ച് എണ്ണക്കമ്പനികൾ (Commercial LPG prices Cut by rs 158). 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് പൊതുമേഖല എണ്ണ കമ്പനികൾ കുറവ് വരുത്തിയത്. മാസമാദ്യം എണ്ണ കമ്പനികള്‍ പതിവായി നടത്തുന്ന വിലയിരുത്തലിനൊടുവിലാണ് വില കുറയ്ക്കാൻ തീരുമാനമായത്.
പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ന്യൂഡൽഹിയിൽ (New Delhi) ഒരു സിലിണ്ടറിന്‍റെ വില 1522.50 രൂപയായി. കൊച്ചിയിൽ 1537.50 രൂപയാകും പുതിയ വില. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു. ജൂലൈയിൽ വില ഏഴ് രൂപ വർധിപ്പിച്ചത് ഒഴിവാക്കിയാൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലും വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുടർച്ചയായി വില കുറച്ചു. ഏപ്രിലിൽ 91.50 രൂപയും മേയിൽ 172 രൂപയും ജൂണിൽ 83 രൂപയുമാണ് കുറച്ചത്.
ഗാർഹിക സിലിണ്ടറുകൾക്കും വില കുറച്ചു: കഴിഞ്ഞ ദിവസം രാജ്യത്തെ ഗാർഹിക പാചക വാതക വില കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഓഗസ്റ്റ് 29 ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക സിലിണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്. 14 കിലോ സിലിണ്ടറിൽ 200 രൂപയാണ് കുറവ് വരുത്തിയത്. പ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിങ് താക്കൂർ (Anurag Thakur) പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) രക്ഷാബന്ധന്‍ സമ്മാനമായാണ് ഇളവ്. രാജ്യത്തെ സഹോദരിമാരുടെ ക്ഷേമത്തിനായുള്ള വലിയ പ്രഖ്യാപനമാണിത്. ഇതിനെ ആശ്വാസം നൽകുന്ന പ്രഖ്യാപനം മാത്രമായി കണ്ടാൽ മതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.