മുംബൈ: ബുള്ളി ബായ് ആപ്പ് കേസിൽ അറസ്റ്റിലായ മൂന്ന് പേരുടെയും ജാമ്യാപേക്ഷയെ എതിർത്ത് മുംബൈ പൊലീസ് സൈബർ സെൽ. സുള്ളി ഡീൽസ് ആപ്പ് കേസിലും പ്രതികൾക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചതായി സൈബർ സെൽ മുംബൈ സിറ്റി കോടതിയെ അറിയിച്ചു.
വിശാൽ കുമാർ ഝാ, ശ്വേത സിങ്, മായങ്ക് റാവത്ത് എന്നിവരുടെ ജാമ്യാപേക്ഷയെ ആണ് സൈബർ സെൽ എതിർത്തത്. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ബുള്ളി ബായ് ആപ്പ് നിർമാതാവ് നീരജ് ബിഷ്‌ണോയിയുടെ സഹായത്തോടെയാണ് പ്രതി കുറ്റം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജാമ്യം അനുവദിച്ചാൽ പ്രതികൾക്ക് രക്ഷപെടാനും തെളിവുകൾ നശിപ്പിക്കാനും സാധിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.
ബുള്ളി ബായ് ആപ്പ് നിർമാതാവായ നീരജ് ബിഷ്‌ണോയി, സുള്ളി ഡീൽസ് ആപ്പ് കേസിൽ പിടിയിലായ ഓംകാരേശ്വർ താക്കൂർ എന്നിവരെ കൂടി കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘത്തെ ഡൽഹിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.