മഹാരാഷ്ട്ര :മഹാരാഷ്ട്ര താനെ ജില്ലയിലെ ഡോംബിവ്‌ലി ഈസ്റ്റിൽ സിവിൽ അധികാരികൾ അപകടകരമെന്ന് പ്രഖ്യാപിച്ച നാല് നില കെട്ടിടം തകർന്ന് രണ്ട് പേര്‍ മരിച്ചു (Building Collapse In Maharashtra). ഒരു സ്ത്രീയെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുത്തു. കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ അയർ വില്ലേജിൽ സ്ഥിതി ചെയ്യുന്ന 'ആദിനാരായണ ഭുവൻ' എന്ന കെട്ടിടത്തിൽ 44 മുറികളുണ്ടെന്നും കെട്ടിടത്തിന്‍റെ ഒരു ഭാഗം അപകടകരമായ നിലയിലായതിനാല്‍ വ്യാഴായ്‌ച മുതൽ താമസക്കാരെ ഒഴിപ്പിക്കുകയാണെന്നും അധികാരികള്‍ പറഞ്ഞു.
വെള്ളിയാഴ്‌ച വൈകുന്നേരം 5:40 ഓടെയാണ് കെട്ടിടം തകര്‍ന്നത്. രാത്രി 8 മണിയോടെ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും സുനിൽ ബിർജ ലോദയയുടെ (55) മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തു. രാത്രി 9:15 ന് 54 കാരിയായ ദീപ്‌തി സുനിൽ ലോദയയെ ജീവനോടെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടിഎംസി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു.
അരവിന്ദ് ഭട്‌കർ (70) എന്നയാളുടെ മൃതദേഹവും അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തതായി പറയുന്നു. രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും യാസിന്‍ തദ്വി കൂട്ടിച്ചേർത്തു. മറ്റെല്ലാ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കെട്ടിടത്തില്‍ നിന്ന് ഒഴിയാന്‍ സാധിക്കാതെ വന്ന രണ്ടുപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് കരുതുന്നതായും കെഡിഎംസി (കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ) മേധാവി ഭൗസാഹെബ് ദംഗ്‌ഡെ പറഞ്ഞു.
ALSO READ:ഉത്തരാഖണ്ഡിൽ കെട്ടിടം തകർന്നുണ്ടായ അപകടം : 5 പേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു