യമുനയില്‍ മാലിന്യ പത; ഡിപിസിസിയോട് റിപ്പോര്‍ട്ട് തേടി
യമുന നദിയിലെ മാലിന്യപതയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയും ട്വിറ്ററിലൂടെയും പ്രചരിക്കുന്ന സാഹചര്യത്തിലാണ് യമുന നിരീക്ഷണ സമിതി, ഡല്‍ഹി മലിന നിയന്ത്രണ കമ്മറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ന്യുഡല്‍ഹി : യമുന നദിയിലെ മാലിന്യപതയുടെ കാരണം തേടി യമുന നിരീക്ഷണ സമിതി, ഡല്‍ഹി മലിന നിയന്ത്രണ കമ്മിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. യമുനയില്‍ വിശ്വാസികൾ ഛത് പൂജ നടത്തുന്ന ദൃശ്യങ്ങൾ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് യമുന നിരീക്ഷണ സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. യമുന നദിയിലെ മാലിന്യപതയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയും ട്വിറ്ററിലൂടെയും പ്രചരിക്കുന്നുണ്ടെന്നും മോശമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഡിപിസിസിക്ക് നല്‍കിയ കത്തില്‍ നിരീക്ഷണ സമിതി പറഞ്ഞു. ചിത്രങ്ങളില്‍ സ്ഥലം വ്യക്തമല്ല. എന്നാല്‍ സ്ഥലം ഡല്‍ഹിയാണെങ്കില്‍ അത് ഡിപിസിസിയുടെ പ്രവര്‍ത്തനങ്ങളിലെ അശ്രദ്ധയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാലിന്യപതയുടെ കാരണമെന്താണെന്നും കൃത്യമായ സ്ഥലം ഏതാണെന്നും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിരീക്ഷണ സമിതി ഉത്തരവ്. ഇത്തരം മാലിന്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന വ്യവസായങ്ങൾ അടച്ച് പൂട്ടണമെന്നും കമ്മിറ്റിയോട് നിര്‍ദേശിച്ചു.