ഹൈദരാബാദ്: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കൾ. മിന്നൽ പ്രളയത്തെത്തുടർന്ന് നാശ നഷ്ടങ്ങൾ ഉണ്ടായ ഇന്ത്യക്ക് ആവശ്യമായ എല്ലാ പിന്തുണകളും നൽകാൻ തായാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വിറ്ററിലൂടെ അറിയിച്ചു. തന്‍റെ പ്രാർഥന ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം നടത്തുന്നവരോടൊപ്പവും ഇന്ത്യക്കൊപ്പവുമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
മിന്നൽ പ്രളയത്തിൽ നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ രാജ്യം ദുഖം രേഖപ്പെടുത്തുന്നതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സാഹിദ് ഹഫീസ് ചൗധരി പറഞ്ഞു.
മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ട്വിറ്ററിലൂടെ അറിയിച്ചു.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ സതോഷി സുസുക്കിയും ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ അനുശോചനം രേഖപ്പെടുത്തി. തങ്ങളുടെ പ്രാർഥനകൾ മരിച്ചവരുടെ കുടുംബത്തിനൊപ്പം ഉണ്ടെന്ന് മാക്രോൺ ട്വിറ്ററിൽ കുറിച്ചു.
പ്രളയത്തിൽ നിരവധിപ്പേരെ കാണാതായന്ന് അറിഞ്ഞതായും അപകടത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കാണാതായ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർഥിക്കുന്നതായും മരിച്ചവരുടെ കുടുംബത്തോടും ഇന്ത്യയോടും തങ്ങളുടെ അനുശോചനം അറിയിക്കുന്നതായും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്റ് ചെയ്തു.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ തപോവൻ-റെനി പ്രദേശത്ത് ഞായറാഴ്ച മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ധൗളിഗംഗ, അലകനന്ദ നദികളിൽ ജലനിരപ്പ് ഉയരുകയും പ്രദേശത്തെ നിരവധി വീടുകൾ തകരുകയും ചെയ്തിരുന്നു. സമീപത്തെ ഋഷിഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു. പ്രളയത്തില്‍ 170 പേരെ കാണാതായെന്നാണ് റിപ്പോർട്ട്.