ഭോപ്പാല്‍: വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കാതെ ദളിത് യുവാവിനൊപ്പം ഒളിച്ചോടിയെ പെൺകുട്ടിക്ക് സഹോദരൻമാരുടെ ക്രൂര മർദ്ദനം. മധ്യപ്രദേശിലെ ധാറില്‍ ഈമാസം 25നാണ് സംഭവം. ക്രൂര മർദ്ദനത്തിന് ദൃക്സാക്ഷിയായ ആൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. അതിനു ശേഷം ചവിട്ടുകയും തറയില്‍ തള്ളിയിട്ട് അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. യുവതിയുടെ സഹോദരൻമാരും മറ്റ് ബന്ധുക്കളും അയല്‍വാസികളും അടങ്ങുന്ന സംഘമാണ് മർദ്ദിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വീഡിയോയില്‍ കാണുന്ന വാഹനത്തിന്‍റെ നമ്പർ വഴി സംഭവത്തിലെ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് മർദ്ദനം നടന്നത്.