ന്യൂഡല്‍ഹി: തമിഴ്‌നാടിലെ നീലഗിരി വനാന്തരങ്ങളിലെ ആനകളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന യാതൊരുവിധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ഇതിനായി മുന്‍ ഹൈക്കോടതി ജഡ്‌ജി അധ്യക്ഷനായുള്ള കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. 2018 ആഗസ്റ്റ് 9ലെ നീലഗിരി ജില്ലാ കലക്‌ടറുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട സുപ്രീം കോടതി പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ ആനകളുടെ വാസസ്ഥാനങ്ങള്‍ക്ക് സമീപമുള്ള 27 ഹോട്ടലുകളും റിസോര്‍ട്ടുകളും അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ റിസോര്‍ട്ടുടമകള്‍ കോടതിയെ സമീപിച്ചിരുന്നു.
നീലഗിരി ആനകളുടെ ആവാസവ്യവസ്ഥ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി
നേരത്തെ സുപ്രീം കോടതി നീലഗിരിയിലെ ആനകളുടെ വാസസ്ഥാനങ്ങള്‍ക്ക് സമീപമുള്ള 27 ഹോട്ടലുകളും റിസോര്‍ട്ടുകളും അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു
പ്രദേശത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ ക്രമേണ ആനകള്‍ക്ക് വംശനാശം സംഭവിച്ചേക്കാമെന്നും ആനകള്‍ക്ക് ഭീഷണിയാകുന്ന ഒരു പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എസ്.എ നസീര്‍ , സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മൂന്നംഗ സമിതി നീലഗിരിയില്‍ പരിശോധന നടത്തുകയും അനധികൃതമായ ഹോട്ടലുകള്‍ കണ്ടെത്തുകയും ചെയ്യും. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഏതൊക്കെ ഹോട്ടലുകളാണ് നഷ്‌ടപരിഹാരത്തിനര്‍ഹരെന്ന് നിശ്ചയിക്കുകയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകരായ സല്‍മാന്‍ ഖുര്‍ഷിദ്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.എന്‍.എസ് നഡ്‌കര്‍ണി എന്നിവരോട് സമിതിയിലേക്ക് മൂന്നംഗ ജഡ്‌ജിമാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്‌ചക്കകം പേരുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. മണ്‍സൂണ്‍ സീസണില്‍ മറ്റിടങ്ങളില്‍ നിന്നും നീലഗിരിയിലേക്ക് ഏകദേശം 18000ത്തോളം ആനകള്‍ എത്തുന്നുണ്ട്.