കൊൽക്കത്ത: സുന്ദർബൻ ദേശീയോദ്യാനത്തിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഞണ്ടുപിടിക്കാനെത്തിയ ബാസുദേവ് സർക്കാർ(52) എന്നയാളാണ് കൊല്ലപ്പെട്ടത്. കുമിർമാരി ഗ്രാമത്തിൽ നിന്നും ബാസുദേവ് സർക്കാരും മറ്റ് രണ്ട് പേരും ചേർന്നാണ് ഞണ്ട് പിടിക്കാൻ വനത്തിനകത്ത് കടന്നത്. ഞണ്ടുപിടിക്കുന്നതിനിടയിൽ പിന്നിൽ നിന്നും വന്ന കടുവ സർക്കാരിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. സർക്കാരിന്‍റെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തി. അനുവാദം കൂടാതെയാണ് മൂന്ന് പേരും അകത്ത് കടന്നതെന്നും മരിച്ചയാള്‍ക്ക് നഷ്‌ടപരിഹാരം നൽകാൻ സാധിക്കില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.